കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിനുള്ള ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുടെ സാമ്പത്തികസഹായത്തിന് കരാര്‍ ഒപ്പിട്ടു. 1600 കോടി രൂപയാണ് ഫ്രഞ്ച് വികസന ഏജന്‍സി (എ.എഫ്.ഡി.) നല്‍കുന്നത്.
കേന്ദ്രസര്‍ക്കാറാണ് എ.എഫ്.ഡിയുമായുള്ള വായ്പാ നടപടികളുടെ അവസാനഘട്ടമായി ക്രെഡിറ്റ്ഫെസിലിറ്റി എഗ്രിമെന്റ് ഒപ്പിട്ടത്. കേന്ദ്രസര്‍ക്കാറും ഫ്രഞ്ച് ഏജന്‍സിയും തമ്മിലുള്ള കരാറാണ് വെള്ളിയാഴ്ച്ച ദല്‍ഹിയില്‍ ഒപ്പുവെച്ചത്.
കെ.എം.ആര്.എല്ലും എ.എഫ്.ഡി.യും തമ്മിലുള്ള പ്രൊജക്ട് എഗ്രിമെന്റ് ശനിയാഴ്ച കൊച്ചിയില്‍ കരാര്‍ ഒപ്പുവെക്കും. എ.എഫ്.ഡി. ഇന്ത്യയിലെ ഒരുപദ്ധതിക്കു നല്കുന്ന ഏറ്റവും വലിയ സഹായധനമാണ് കൊച്ചി മെട്രോയുടേതെന്ന് ഫ്രഞ്ച് അംബാസിഡര്‍ ആനി പോഗം പറഞ്ഞു. കേരളത്തിലെ ഒരുപദ്ധതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സഹായധനമാണ് ഫ്രഞ്ച് ഏജന്‍സിയുടേത്.
കാനറാ ബാങ്കിന്റെ വായ്പയും കൂടിയാവുന്നതോടെ കൊച്ചി മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണത്തിനുള്ള തുകയാവും. 1160 കോടി രൂപയാണ് കാനറാ ബാങ്ക് കൊച്ചി മെട്രോയ്ക്ക് നല്‍കാമെന്ന് ഏറ്റത്. ഈ വായ്പക്കുള്ള കരാറില്‍ ഉടന്‍ ഒപ്പുവെക്കും. മെട്രോയ്ക്കുള്ള ഭൂമിയുടെ 80 ശതമാനവും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. 25 വര്‍ഷമാണ് വായ്പാകാലാവധി. ഇതില്‍ അഞ്ചുവര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുന്നു.
കൊച്ചി മെട്രോയ്ക്കായി മൊത്തം 2170 കോടി രൂപ വായ്പയാണ് കെഎംആര്‍എല്‍ ആദ്യഘട്ടത്തില്‍ സ്വീകരിക്കുന്നത്. പൊതുമേഖലാ ബാങ്കായ കനറാ ബാങ്കില്‍നിന്ന് 1170 കോടി രൂപയുടെ വായ്പയും സ്വീകരിക്കുന്നുണ്ട്. ആദ്യത്തെ അഞ്ചുവര്‍ഷം തിരിച്ചടവുണ്ടാവില്ല. 1.9 ശതമാനമാണ് പലിശനിരക്ക്. സഹായധനത്തിന് പുറമേ സാങ്കേതികസഹായവും ഫ്രഞ്ച് ഏജന്‍സി കൊച്ചി മെട്രോയ്ക്ക് നല്‍കും.
ബാംഗ്ലൂര്‍ മെട്രോയ്ക്കും ഈ ഏജന്‍സി സഹായധനം നല്‍കിയിരുന്നു. ധനമന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനകാര്യ ജോ.സെക്രട്ടറി രാജേഷ് ഖുള്ളറും എ.എഫ്.ഡി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആനി പോഗവുമാണ് കരാര്‍ ഒപ്പിട്ടത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍സിസ് റിച്ചര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍.) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: