സിംഗപ്പൂര്‍: ഐസിസിയുടെ ആദ്യ ചെയര്‍മാനായി ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന് ചുമതലയേല്‍ക്കും. അടുത്ത ജൂലൈയിലായിരിക്കും ഐസിസിയുടെ അധ്യക്ഷ സ്ഥാനം ശ്രീനിവാസന് ഏറ്റെടുക്കുക. ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്മാന് വാലി എഡ്വേര്ഡ്സായിരിക്കും പുതുതായി രൂപീകരിക്കുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തലവന്‍.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഘടനയില്‍ മാറ്റം വരുത്താവുന്ന നിര്‍ദേശങ്ങള്‍ക്കും സിംഗപ്പൂരില്‍ ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗം അംഗീകാരം നല്കി. ഐസിസിക്ക് ഏറ്റവുമധികം ലാഭം ഉണ്ടാക്കുന്ന ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ മുന്നോട്ടുവച്ച പരിഷ്കരണ ആവശ്യങ്ങളാണ് ബോര്‍ഡ് അംഗീകരിച്ചത്. ഇതനുസരിച്ച് ഐസിസിയുടെ ഭരണം, സാമ്പത്തിക നിയന്ത്രണം എന്നിവയില്‍ കൂടുതല്‍ അധികാരം ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കായിരിക്കും. ഭരണഘടനയില്‍ സമൂലമായ മാറ്റം വരുത്തിയെങ്കിലും പ്രാഥമിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം തുടര്‍ന്നും ഐസിസി ബോര്‍ഡിനായിരിക്കും. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങള്‍ക്ക് ആവശ്യത്തിന് മത്സരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ടെസ്റ്റ് ക്രിക്കറ്റ് ഫണ്ടിന് രൂപം നല്‍കും. ഭരണതലത്തിലുള്പ്പെടെ മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്ന പ്രമേയത്തിന് ഐസിസി അംഗീകാരം നല്കി. എട്ട് പൂര്‍ണ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അംഗീകാരത്തോടെയാണ് പ്രമേയം പാസായത്. അതേസമയം പാക്കിസ്ഥാനും ശ്രീലങ്കയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പന് ഐപിഎല്‍ വാതുവയ്പുകാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്ന് ശ്രീനിവാസന് ബിസിസിഐ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 29ന് ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് എന്‍. ശ്രീനിവാസനെ ബിസിസിഐ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുത്തു. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ശ്രീനിവാസന് പ്രസിഡന്റായി ചുമതലയേല്‍ക്കാനായില്ല. പക്ഷെ പിന്നീട് സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: