തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഒരു ജയിലില്‍ കഴിയുന്നത് കടുത്ത സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതിനാല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്‍പത് പ്രതികളെ പല ജയിലുകളിലേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികളില്‍ ചിലരെ മറ്റ് ജയിലുകളിലേക്ക് മാറ്റാന്‍ ആലോചിക്കുന്നു. ചിലരെ തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് ആലോചന.
പ്രതികളെല്ലാം ഒന്നിച്ചു കഴിയുന്നത് ജയിലിനുള്ളില്‍ സംഘടിതരായാണ്. മറ്റ് തടവുകാരോടും ജയില്‍ ഉദ്യോഗസ്ഥരോടും ഇവര്‍ വളരെ മോശമായാണ് പെരുമാറുന്നത്. ഉദ്യോഗസ്ഥരെ അനുസരിക്കാത്ത ഇവര്‍ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നത്.
കൂടാതെ ഇവരെ ജയിലില്‍ സന്ദര്‍ശിക്കാന്‍ വരുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ജയില്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് തടവുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സെല്ലുകള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ സംഘടിതരായി ഇവര്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നതും പതിവാണ്. കീഴ്വഴക്കങ്ങള് ലംഘിച്ചുകൊണ്ടാണ് ഇവരെ കാണാന്‍ സന്ദര്‍ശകരെത്തുന്നത്. പലപ്പോഴും ഇത് മറ്റ് തടവുകാരുടെ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. സിപിഎം പ്രവര്‍ത്തകരാണ് ഇവരെ കാണാന്‍ ജയിലില്‍ കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ടിപി കേസിലെ ശിക്ഷിക്കപ്പെട്ടവരെ മാത്രം കാണാന്‍ വിയ്യൂര്‍ ജയിലിലെത്തിയത് നൂറോളം സന്ദര്‍ശകരാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം എംഎല്‍മാരും നേതാക്കളും സന്ദര്ശകരിലുണ്ട്. ജയില്‍ ചട്ടമനുസരിച്ച് ഒരു തടവുപുള്ളിക്ക് ആഴ്ചയില്‍ ഒരു സന്ദര്ശകന് മാത്രമേ പാടുള്ളു.
ജയിലിനുള്ളില്‍ സംഘടിക്കുന്നതും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും അനുവദിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശിക്ഷ അനുഭവിക്കുന്ന 9 പേരില്‍ ആദ്യ പടിയെന്ന നിലയില്‍ മൂന്ന് പേരെ ജയില്‍ മാറ്റാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അതിനു ശേഷം മൂന്ന് പേരെ കൂടി മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: