കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മതഭീകര സംഘടനയില്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഎമ്മിലേക്ക് ചേക്കേറുന്നു. ജില്ലയിലെ നാറാത്ത്, മയ്യില്‍, പുലൂപ്പി, കണ്ണാടിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഎമ്മില്‍ ചേരുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ തെരഞ്ഞെടുപ്പ് ജയത്തിനായി ഇവരെ സ്വീകരിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് തന്നെ നേരിട്ടെത്തി ഇവരെ കണ്ടിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നയിക്കുന്ന കേരള രക്ഷായാത്ര കണ്ണൂരിലെത്തുമ്പോള്‍ ഇവര്‍ക്ക് സ്വീകരണം നല്‍കാനാണ് സിപിഎം നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ആയുധ ക്യാമ്പ് നടത്തിയും എതിരാളികളെ ശാരീരികമായി ആക്രമിച്ചും പ്രദേശത്ത് ഭീതിപരത്തിയവരാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. നാറാത്ത് നടന്ന തീവ്രവാദ പരിശീലന ക്യാമ്പില്‍ അറസ്റ്റിലായ 21 പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇപ്പോഴും ജയിലിലാണ്. ഭരണപക്ഷത്തെ ചില പ്രമുഖര്‍ ഇവരെ സഹായിച്ചതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. സിപിഎമ്മില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള നേതൃത്വത്തിന്റെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഎമ്മിലേക്ക് പോകുന്നതെന്നാണ് സൂചന. പകല്‍ സമയത്ത് സിപിഎമ്മില്‍ പ്രവര്‍ത്തിച്ച പലരും രാത്രികാലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുകാരാകുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയായ പോപ്പുലര്‍ ഫ്രണ്ടുകാരെ മത നിരപേക്ഷ കക്ഷിയെന്ന് പറയുന്ന സിപിഎമ്മിലേക്കെടുക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ പ്രത്യേകിച്ച് ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നീക്കം അണികളില്‍ ശക്തമായ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. നേതൃത്വത്തിന്റെ ഇത്തരം നീക്കത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക തലത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നതായും സൂചനയുണ്ട്.
പാനൂര്‍ മേഖലയില്‍ നിന്നും വിമത പ്രവര്‍ത്തനത്തിന്റെ പേരില്‍ ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലരെ സിപിഎമ്മില്‍ എടുത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ശക്തമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടയില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെയും പാര്‍ട്ടിയിലെടുക്കാനുള്ള തീരുമാനം സിപിഎമ്മില്‍ കലാപക്കൊടിയുയര്ത്തിയിരിക്കുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: