തിരുവനന്തപുരം: കെ.കെ.രമ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസ് അയച്ച കത്തിന് ഇരുതല മൂര്‍ച്ച.
വിഎസ് അച്യുതാനന്ദന് പറയുന്നത് സിപിഎം നിലപാടല്ലെന്നാണ് പിബി വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി നിലപാടിനെതിരായി നിരന്തരം സംസാരിക്കുകയും ചെയ്യുന്ന ഒരാളെ കേന്ദ്രകമ്മറ്റിയില്‍ നിര്‍ത്താമോ? പ്രതിപക്ഷനേതാവ് സ്ഥാനത്തിരുത്താമോ എന്ന ചോദ്യമാണ് ഇനി പാര്‍ട്ടിയില്‍ ഉയരുന്നത്. എന്നാല്‍ വിഎസ് അന്നും ഇന്നും ഒരേ നിലപാടിലാണെന്ന് കാണാന്‍ കഴിയും. നിലപാട് അടിക്കടി മാറ്റിക്കണ്ടിരിക്കുന്നത് സിപിഎമ്മാണെന്ന് വിഎസ് പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയ്യാറാകില്ല. പക്ഷേ അണികള്‍ അതില്‍ സത്യം കണ്ടത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പാര്‍ട്ടിക്ക് ബന്ധമില്ല എന്നായിരുന്നു സിപിഎം നിലപാട്. പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും വ്യക്തമാക്കിയതാണ്. എന്നാല്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കുവേണ്ടി പാര്‍ട്ടി രംഗത്ത് വന്നതോടെ മുന്‍പറഞ്ഞതെല്ലാം വിഴുങ്ങി. പാര്‍ട്ടി അന്വേഷിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയതുമില്ല. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരുന്നത്. അതിന് സിബിഐ അന്വേഷണമാണ് ചന്ദ്രശേഖരന്റെ ഭാര്യ ആവശ്യപ്പെട്ടത്. അതിനു പിന്തുണ നല്കിയ വിഎസ് നേരത്തെ ചന്ദ്രശേഖരന് വധിക്കപ്പെട്ടതില്‍ ദുഃഖിതനായിരുന്നു. ദുഃഖം പ്രകടിപ്പിക്കാന്‍ ഒഞ്ചിയം വരെ ചെല്ലുകയും ചെയ്തു. ആ നിലപാടുതന്നെയാണ് ഒടുവിലും സ്വീകരിച്ചത്.
വിഎസിന്റെ കത്തുകൂടി പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്നാണ് ആഭ്യന്തരമന്ത്രി ആവേശപൂര്‍വം പറഞ്ഞത്. ആ തീരുമാനം ഇനി നടപ്പാക്കാതിരിക്കാനാകുമോ? എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ ഹൈക്കമാണ്ട് അനുവദിക്കുമോ? സംശയമാണ്. കെ.റ്റി.ജയകൃഷ്ണന് മാസ്റ്റര്‍ വധം, മാറാട് കേസ്, ലാവ്ലിന് പിന്‍വാങ്ങല്‍ ഇതെല്ലാം സിപിഎം കോണ്‍ഗ്രസ് ഒത്തുകളിയാണെന്നാര്ക്കാണറിയാത്തത്? അതുതന്നെയാണ് ടി.പി.കേസിലും സംഭവിക്കാന്‍ പോകുന്നത്.
വിഎസിന്റെ ആവശ്യം അംഗീകരിക്കണോ? സിപിഎമ്മിന്റെ നിര്‍ബന്ധം അനുസരിക്കണോ എന്ന ചോദ്യത്തിന് മുന്നില്‍ മുട്ടുവിറയ്ക്കാന്‍ പോകുകയാണ് ആഭ്യന്തമന്ത്രി. തിരഞ്ഞെടുപ്പു കഴിയും വരെ മാത്രമേ കേരളത്തിലെ ഇടതുവലത് ഗുസ്തിയുള്ളു. അതുകഴിഞ്ഞ് ദല്‍ഹിയിലെത്തിയാല്‍ ‘നാമൊന്ന് നമുക്കൊന്ന്’ എന്ന മുദ്രാവാക്യത്തില്‍ അഭയം തേടേണ്ടവരാണ്. അതോടെ എല്ലാ കള്ളക്കച്ചവടങ്ങളും തെളിയും. അതുകൊണ്ടാണ് വിഎസിന്റെ കത്ത് മലപ്പുറം കത്തിയുടെ ഫലമുണ്ടാക്കുക.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: