തിരുവനന്തപുരം: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി കേരളത്തിലെത്തി. ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് മോദി കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് പോയി. കെപിഎംഎസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന കായല്‍ സമ്മേളന ശതാബ്ദി സംഗമത്തില്‍ മോദി പങ്കെടുക്കുകയാണ്. വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന മോദി അവിടെ നിന്ന് നേരെ കടല്‍ത്തീരത്തെ സമ്മേളനവേദിയിലെത്തും.
14 അടി ഉയരത്തില്‍ നൂറിലധികം പേര്‍ക്കിരിക്കാവുന്ന വേദിയാണ് കടപ്പുറത്ത് തയ്യാറാകുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തിനെത്തും. എല്ലാവര്ക്കും യോഗനടപടികള്‍ കാണുന്നതിനായി ഒട്ടേറെ എല്‍.ഇ.ഡി. സ്ക്രീനുകളും 10 സ്ക്രീന്‍ പ്രൊജക്ടറുകളും ഒരുക്കിയിട്ടുണ്ട്. സമ്മേളന നടത്തിപ്പിനായി ഏഴ് സമിതികളാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 3000ലധികം ഫ്ളക്സ് ബോര്‍ഡുകളും 1 ലക്ഷത്തിലധികം കൊടികളും സ്ഥാപിച്ചിരിക്കുന്നു. ഗതാഗതം, പാര്‍ക്കിങ് എന്നിവ നിയന്ത്രിക്കാന്‍ ആയിരത്തിലധികം വോളന്റിയര്‍മാരെ നിയോഗിച്ചു. മോദിക്ക് ഇസഡ് പ്ലസ് സുരക്ഷാ വലയമുള്ളതിനാല്‍ സമ്മേളനവേദി പൂര്‍ണ്ണമായും പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അദ്ധ്യക്ഷനാവുന്ന സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാജ്നാഥ് സിങ്, സുബ്രഹ്മണ്യം സ്വാമി, പൊന്‍ രാധാകൃഷ്ണന് തുടങ്ങിയവരെല്ലാം പങ്കെടുക്കും. സമ്മേളനത്തിനു ശേഷം ശംഖുമുഖത്തെ ഹോട്ടലില്‍ വിവിധ ഹിന്ദു നേതാക്കളുമായി മോദിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. 8.30നാണ് നരേന്ദ്ര മോദി മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: