കൊച്ചി: വരുന്ന പത്ത് വര്‍ഷം ഇന്ത്യയില്‍ പിന്നാക്ക വിഭാഗങ്ങളുടെ ഉയര്ച്ചയുടേതായിരിക്കുമെന്ന് ഉറപ്പു പറഞ്ഞ നരേന്ദ്ര മോദി അടുത്ത നൂറു ദിവസത്തിനുള്ളില്‍ ദല്‍ഹിയില്‍ ഭരണമാറ്റമുണ്ടാകുമെന്നു പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷം രാജ്യം ഭരിച്ചവര്‍ പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുകയായിരുന്നുവെന്നും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കെപിഎംഎസ് സംഘടിപ്പിച്ച കായല്‍ സമ്മേളനസ്മരണ ശതാബ്ദി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന വിഷക്കൃഷിയാണ് ഇതുവരെ ഭരിച്ച വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വക്താക്കളായവര്‍ നടത്തിയത്. രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് ഈ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിന്റെ വിഷ വിത്താണ്, മോദി ചൂണ്ടിക്കാട്ടി. ഈ വിഷക്കൃഷി ഇനി രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് ഭരണഘടനാ ശില്പി ഡോ. അംബേദ്കറാണ്. ആരു തീരുമാനിച്ചാലും പിന്നാക്ക വിഭാഗങ്ങളുടെ ആ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ല. നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്ത് നവോത്ഥാനം സൃഷ്ടിച്ച മഹാന്മാരെല്ലാം പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരോ പിന്നോക്കക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരോ ആയിരുന്നു. മഹാത്മാ ഗാന്ധി, ബാബാ സാഹേബ് അംബേദ്കര്‍, ശ്രീ നാരായണ ഗുരു, മഹാത്മാ അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, മഹാത്മാ ഫുലേ, എല്ലാവരും ഇതിനുദാഹരണമാണ്. എന്നാല്‍ ഇവരുടെ സംഭാവനകളെയെല്ലാം വിസ്മരിക്കുകയും രാജ്യത്ത് സംഭവിച്ചതെല്ലാം ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണെന്ന് പ്രചരിപ്പിക്കുകയുമാണ്. മഹാത്മാ അയ്യങ്കാളിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ പോലും ഭരണാധികാരികളായിരുന്നവര്‍ തയ്യാറായിട്ടില്ല.
കേരളം നേടിയ എല്ലാ പുരോഗതിക്കും അടിസ്ഥാനമായത് ശ്രീനാരായണ ഗുരുദേവന്റേയും അയ്യങ്കാളിയുടെയും പ്രവര്‍ത്തനങ്ങളായിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിദ്യാഭ്യാസം, സംഘടന, പോരാട്ടം, മോദി ചൂണ്ടിക്കാട്ടി. നീതിക്കു വേണ്ടി ഭിക്ഷചോദിക്കേണ്ട കാര്യമില്ലെന്നും നീതി അവകാശമാണെന്നും മോദി ഓര്‍മ്മപ്പെടുത്തി.
മലയാളത്തില്‍ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. കായല്‍ സമ്മേളനത്തിന്റെ ചരിത്രപശ്ചാത്തലവും മലയാളത്തില്‍ അദ്ദേഹം എഴുതി വായിച്ചു. ആവേശപൂര്‍വ്വമാണ് മോദിയുടെ വാക്കുകള്‍ സദസ്സ് ഏറ്റുവാങ്ങിയത്. പ്രസംഗത്തിനിടെ തന്റെ കുട്ടിക്കാലത്തെ പിന്നാക്കാവസ്ഥയേയും ദാരിദ്ര്യത്തെയും റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു ജീവിച്ചതിനെയും കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന സംഗമത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യപ്രഭാഷണം നടത്തി. കെപിഎംഎസ് പ്രസിഡന്റ് എന്‍.കെ നീലകണ്ഠന് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ടി.വി. ബാബു ശതാബ്ദി സന്ദേശം നല്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, പണ്ഡിറ്റ് കറുപ്പന് ഫൗണ്ടേഷന് പ്രസിഡന്റ് ഡോ. ഗോപിനാഥ് പനങ്ങാട്, എസ്സിഎടി സംയുക്ത സമിതി പ്രസിഡന്റ് വെണ്ണിക്കുളം മാധവന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, തുറവൂര്‍ സുരേഷ്, പുലയന് മഹാസഭ പ്രസിഡന്റ് എ.കെ. ദാമോദരന്‍ തുടങ്ങിയവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: