തിരുവനന്തപുരം: ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ ശംഖുമുഖം തീരത്ത് നാടിന്റെ നാനാഭാഗത്തു നിന്ന് ജനലക്ഷങ്ങളെത്തിയപ്പോള് സാഗരതീരം ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. പൂഴിമണ്ണിട്ടാല് തീഴേക്ക് വീഴാത്ത തരത്തില്‍ വന്‍ ജനാവലിയാണ് ബിജെപിയുടെ മഹാസംഗമത്തിന് ശംഖുമുഖത്തെത്തിയത്.
കൊച്ചിയിലെ കായല്‍സമ്മേളന ശതാബ്ദിയാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷമാണ് നരേന്ദ്രമോദി തിരുവനന്തപുരത്തെത്തിയത്. ഉച്ചയോടെ തന്നെ ശംഖുമുഖം തീരം ജനലക്ഷങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. വൈകിട്ട് ആറരയോടെ മോദി വേദിയിലെത്തി. ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ രാജ്നാഥ് സിംഗും സംസ്ഥാന നേതാക്കളും നേരത്തെ തന്നെ വേദിയിലേക്കെത്തിയിരുന്നു. മോദിയെ ജയ് വിളികളോടെയാണ് ജനങ്ങള്‍ വരവേറ്റത്. കൂറ്റന്‍ വേദിയില്‍ അദ്ദേഹം കൈവീശി ജനങ്ങളെ അഭിവാദ്യം ചെയ്തു. സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും ചേര്‍ന്ന് മോദിയെ ഹാരാര്‍പ്പണം നടത്തി. നരേന്ദ്രമോദിക്കും രാജ്നാഥ് സിംഗിനും വി. മുരളീധരന് കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടിയും കൊന്നപ്പൂക്കളും നല്കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് എസ്.സുരേഷും ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയനും ഹാരമിട്ടു. തിരുവനന്തപും കോര്പ്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി പി.അശോക് കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലാ ഘടകം മോദിക്ക് ഓണവില്ലും നല്കി.
എ.ആര്.മോഹനകൃഷ്ണനും ടി.സതീശനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച് അയ്യങ്കാളിയുടെ ജീവിത ചരിത്രം നരേന്ദ്രമോദി ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ബന്ദാരു ദത്താത്രേയക്ക് നല്കി പ്രകാശനം ചെയ്തു.
മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സുബ്രഹ്മണ്യന്‍സ്വാമി എന്നിവരും യോഗത്തില്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ദേശീയ നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ് കുര്യന് എന്നിവര്‍ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി. ചടങ്ങിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന് സ്വാഗതവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് നന്ദിയും പറഞ്ഞു. ബിജെപി സംസ്ഥാന നേതാക്കള്‍ വിവിധ മോര്‍ച്ചകളുടെ ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവരും സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: