ബാങ്ക് മേഖലയിലെ തൊഴിലാളിയൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. വേതനപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നും നാളെയും ദേശീയ വ്യാപകമായി പണിമുടക്ക് നടത്തുന്നത്. പത്തുലക്ഷത്തോളം വരുന്ന ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കുന്നതിനാല്‍ ബാങ്കിംഗ് മേഖല പൂര്‍ണ്ണമായും നിശ്ചലമായി.
രാവിലെ ആറുമണി മുതല്‍ ബുധനാഴ്ച രാവിലെ ആറുമണി വരെയാണ് തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത്. പൊതുമേഖലാ-സ്വകാര്യ-വിദേശ- വാണിജ്യബാങ്കുകളിലേയും ഗ്രാമീണ്‍ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട് .ഡിസംബര്‍ 18ന് നടന്ന സൂചനാ പണിമുടക്കിന് ശേഷം നടത്തിയ ചര്‍ച്ചകള്‍ പരാജയമായതിനെ തുടര്‍ന്നാണ് ബാങ്ക് യൂണിയനുകളുടെ ഐക്യവേദി പണിമുടക്ക് നടത്തുന്നത്. വേതന പരിഷ്കരണത്തിനുള്ള കരാര്‍ പുതുക്കുക, ജനവിരുദ്ധ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
2007 ലാണ് ഉഭയകക്ഷി വേതന കരാര്‍ അവസാനമായി പരിഷ്കരിച്ചത്. ഇതിന്റെ കാലാവധി 2012 ഒക്ടോബറില്‍ അവസാനിക്കുകയും ചെയ്തു. പുത്തന്‍ തലമുറ ബാങ്കുകളിലെ കോസ്റ്റ് ടു കമ്പനി , വേരിയബിള്‍ പേ, 55 വയസ്സുകഴിഞ്ഞാല്‍ പിരിച്ച് വിടാനുള്ള അധികാരം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ നിലപാട് എടുത്തിരുന്നു. ജീവനക്കാരില്ലാത്തതിനാല്‍ നെറ്റ് ബാങ്കിംഗിനെ പണിമുടക്ക് ഭാഗീകമായി ബാധിച്ചേക്കും. ശനിയാഴ്ച ഉച്ചമുതല്‍ ബാങ്കുകള്‍ അവധിയായതിനാല്‍ വിവിധ എടിഎമ്മുകളില്‍ പണം തീരാനും സാധ്യതയുണ്ട്.
പണിമുടക്കിനൊപ്പം ഞായറാഴ്ച്ച കൂടി വന്നതോടെ മൂന്ന് ദിവസമാണ് ഫലത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാവുക. പണിമുടക്കിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: