കൊച്ചി: ആറന്മുള വിമാനത്താവളം സംബന്ധിച്ച് അഭിഭാഷക കമ്മിഷന് രണ്ടാമത്തെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വിമാനത്താവളത്തിനായി ക്ഷേത്ര കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനാവില്ലെന്ന് ക്ഷേത്രം തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞതായി കമ്മിഷന് കോടതിയെ അറിയിച്ചു. തന്ത്രി നല്കിയ കത്തും കമ്മിഷന് ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
വിമാനത്താവളം ആറന്മുള ക്ഷേത്രത്തിന്റെ ആചാരങ്ങളെ തടസപ്പെടുത്തുമെന്ന് രണ്ടാമത്തെ റിപ്പോര്‍ട്ടിലും ആവര്‍ത്തിക്കുന്നു. വിമാനത്താവള റണ്‍വെയുടെ സുഗമമായ പ്രവര്‍ത്തനത്തിന് കൊടിമരത്തിന് മുകളില്‍ ലൈറ്റ് സ്ഥാപിക്കേണ്ടിവരും. കൊടിമരത്തിന്റെ നീളം കുറയ്ക്കേണ്ടിയും വരും. ക്ഷേത്രാചാരങ്ങള്‍ക്ക് എതിരായ കാര്യങ്ങള്‍ ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കും. ഇത് നാടിന്റെ നന്മയ്ക്ക് നല്ലതല്ല. വിമാനത്താവള നിര്‍മാണത്തിന് നാല് കുന്നുകള്‍ ഇടിച്ചുനികത്തേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് കെജിഎസ് ഗ്രൂപ്പിന് എട്ട് അനുമതി പത്രങ്ങള്‍ ലഭിച്ചതായും അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, ആറന്മുള വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പഠിക്കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. ആറന്മുള വിമാനത്താവളം ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുമെന്നും വിമാനത്താവളം ഭാവിതലമുറയ്ക്ക് ഭീഷണിയാണെന്നും ഇതിന് മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും അഭിഭാഷക കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. കുന്നുകളും പാടങ്ങളും ഇടിച്ചുനിരത്തുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാടങ്ങള്‍ നികത്തുന്നത് പമ്പ നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. എന്നാല്‍ വിമാനത്താവളം ആറന്മുള ക്ഷേത്രത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കെജിഎസ് ഗ്രൂപ്പിന്റെ അവകാശവാദം. ക്ഷേത്രത്തിന്റെ പാരമ്പര്യവും പവിത്രതയും സംരക്ഷിക്കാന്‍ കമ്പനിക്ക് ബാധ്യതയുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെജിഎസ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: