തിരുവനന്തപുരം: വിഎം സുധീരനെ കെ.പി.സി.സി പ്രസിന്റായി നിയമിച്ച ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവര്ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും തീരുമാനം വരാന്‍ അല്പം വൈകിപ്പോയെന്നു മാത്രമെയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സുധീരനെ പ്രസിഡന്റായും വി.ഡി.സതീശനെ വൈസ് പ്രസിഡന്റായി നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സ്ഥാനമൊഴിയുന്ന കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കിയ നടപടി സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി എ.കെ. ആന്റണിയും പ്രതികരിച്ചു.
എ.ഐ.സി.സിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനായുള്ള വിഎം സുധീരന്റെ നിയമനം ഹൈക്കമാന്‍ഡിന്റെ ഉചിത തീരുമാനമെന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന് പറഞ്ഞു.
ഗ്രൂപ്പ് മാനേജര്‍മാരുടെ ഗൂഢാലോചനകളല്ല, യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങളാണ് ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ പരിഗണിക്കപ്പെടേണ്ടതെന്ന് ഹൈക്കമാന്‍ഡ് തെളിയിച്ചു എന്നായിരുന്നു യുവ എംഎല്‍എ വിടി.ബല്‍റാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനു അഭിവാദനങ്ങള്‍ എന്നും ബല്‍റാം പ്രതികരിച്ചു.
വി എം സുധീരനെ കെസിസിസി പ്രസിഡന്റായി നിയമിച്ചത് സന്തോഷകരമായ കാര്യമാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പ്രതികരിച്ചു. ക്ലീന്‍ ഇമേജുള്ള ആളാണ് സുധീരന്. സുധീരന്റെ നേതൃത്വത്തിനു കീഴില്‍ പാര്‍ട്ടിക്ക് നല്ല രീതിയില്‍ മുന്നേറാന്‍ കഴിയും. സുധീരന്റെ നേതൃത്വത്തിനു കീഴില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും മുന്നണിയും വന്‍നേട്ടം കൈവരിക്കുമെന്നും ആര്യാടന് പ്രതികരിച്ചു.
ദേശീയ നേതൃത്വത്തിന്റെ തീരുമാനം സമ്പൂര്‍ണമായി സ്വാഗതം ചെയ്യുന്നുവെന്ന് എം ഐ ഷാനവാസ് എംപി പ്രതികരിച്ചു. വി എം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും യുഡിഎഫും ശക്തിപ്പെടുമെന്നും ഷാനവാസ് പ്രതികരിച്ചു. വി എം സുധീരന് കെപിസിസി പ്രസിഡന്റ് ആയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ആളാണ് താനെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: