കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ വിവിധ സംഘടനകള്‍ ആരംഭിച്ച സമരം ജനത്തെ വലച്ചു. പെട്രോള്‍ പമ്പ്, ബാങ്ക്, റേഷന്‍വ്യാപാരി തുടങ്ങിയ സംഘടനകളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ആരംഭിച്ചത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പെട്രോള്‍ പമ്പ് ഉടമകള്‍ ഇന്നലെ നടത്തിയ സമരം ജനങ്ങളെയും പൊതു-സ്വകാര്യ വാഹനങ്ങളെയും വലച്ചു. ജില്ലയില്‍ കോടിമത സപ്ലൈകോയുടെ പമ്പ് മാത്രമാണ് ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചത്. പ്രവര്‍ത്തി ദിവസമായിരുന്നതിനാല്‍ രാവിലെ മുതല്‍ പൊതു-സ്വകാര്യ വാഹനങ്ങളെക്കൊണ്ട് പമ്പ് നിറഞ്ഞിരുന്നു. രാവിലെ പമ്പിലെ ഡീസല്‍ തീര്‍ന്നതിനെതുടര്‍ന്ന് ദീര്‍ഘദൂര ബസുകളുടെയടക്കം സര്‍വ്വീസ് വൈകി. ഉച്ചയോടെ ഡീസല്‍ എത്തിയെങ്കിലും, വാഹനങ്ങളുടെ ആധിക്യം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഡീസല്‍ ലഭിക്കുന്നതിന് താമസം നേരിട്ടു. ഇതേതുടര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളടക്കം വൈകിയത്. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സാണു പെട്രോള്‍ പമ്പ് സമരത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രവര്‍ത്തി ദിവസമായിരുന്നതിനാല്‍ പണിമുടക്ക് ജനത്തെ കൂടുതല്‍ വലച്ചു. പെട്രോള്‍ പമ്പിനു പുറമെ ബാങ്ക്, റേഷന്‍വ്യാപാരികള്‍ തുടങ്ങിയവരുടെ സംഘടനകളും ഇന്നലെ സമരം ആരംഭിച്ചു. രാജ്യവ്യാപകമായി നടത്തുന്ന ബാങ്ക് സമരം രണ്ട് ദിവസം തുടരും.
ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസം നടക്കുന്ന പണിമുടക്ക് ഇന്നും തുടരും. ബാങ്ക് പണിമുടക്കിന്റെ പേരില്‍ എടിഎമ്മുകള്‍ അടച്ചിട്ടതും ജനത്തെ വലച്ചു. പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ശമ്പള പരിഷ്കരണം ഉറപ്പുനല്‍കുക, ബാങ്കിങ് മേഖലയെ വിദേശ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്ന പരിഷ്കാരങ്ങള്‍ നിര്‍ത്തിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് റേഷന്‍വ്യാപാരികളുടെ സമരവും ഇന്നലെ മുതല്‍ ആരംഭിച്ചു. റേഷന്‍ കടകളടച്ചാണു സമരം. വേതന വ്യവസ്ഥ നടപ്പാക്കിയശേഷം മാത്രം കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കുക, എപിഎല്‍ വിഭാഗത്തിനു ഗോതമ്പ് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: