എരുമേലി: മഞ്ഞളരുവി മമ്പാടി റബ്ബര്‍ എസ്റ്റേറ്റില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിയന്ത്രണത്തില്‍ നിര്‍മ്മാണമാരംഭിച്ച ചെക്കുഡാം പി.സി.ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനകീയസമരസമിതി പൊളിച്ചുനീക്കി. നൂറുകണക്കിനു കുടുംബങ്ങളെ ജലക്ഷാമത്തിലേക്ക് തള്ളിവിടുന്നതും സര്‍ക്കാര്‍വക ലക്ഷക്കണക്കിനു രൂപ ദുര്‍വിനിയോഗം നടത്തി എസ്റ്റേറ്റ് ഉടമയെ സഹായിക്കാനുമുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. നൂറ്റിയമ്പതലധികം വരുന്ന എക്കര്‍ റബ്ബര്‍ എസ്റ്റേറ്റില്ക്കൂടി ഒഴുകുന്ന കൊച്ചുതോടില് 51 ലക്ഷത്തോളം രൂപ മൈനര്‍ഇറിഗേഷന്‍ ചെലവഴിച്ചാണ് വന്‍ ചെക്കുഡാം നിര്‍മ്മിക്കാന്‍ ശ്രമമാരംഭിച്ചത്.
മഞ്ഞളരുവി അടക്കമുള്ള സമീപപ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന അനധികൃത ചെക്കുഡാം നിര്‍മ്മാണത്തെ സംബന്ധിച്ച് വിശദമായി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വാര്‍ത്തകളെത്തുടര്‍ന്ന് ജനകീയ പ്രതിഷേധം ശക്തമോയതോടെ ഗ്രാമപഞ്ചായത്ത് ഇറിഗേഷന്‍ വകുപ്പിന് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞദിവസം ഗ്രാമസഭയും അനധികൃത ചെക്കുഡാം നിര്‍മ്മാണത്തിനെതിരെ റിപ്പോര്‍ട്ട് പാസ്സാക്കി രംഗത്തെത്തിയതോടെ അധികൃതര്‍ വെട്ടിലാകുകയായിരുന്നു. ചെക്കുഡാം നിര്‍മ്മാണത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തല്‍ സ്ഥലം എംഎല്‍എ കൂടിയായ പി.സി.ജോര്‍ജ്ജ് ഇടപെട്ട് കഴിഞ്ഞദിവസം പ്രതിഷേധയോഗവും നടത്തിയിരുന്നു. അനധികൃത ചെക്കുഡാം നിര്മ്മാണസ്ഥലത്തെത്തിയ എംഎല്‍എയും നാട്ടുകാരും നീരൊഴുക്ക് തടഞ്ഞുവച്ച് മണല്‍ചാക്കുകളും കരിങ്കല്‍ കെട്ടുകളും പൊളിച്ചുനീക്കുകയായിരുന്നു. എന്നാല്‍ അനധികൃത ചെക്കുഡാം നിര്‍മ്മാണം താത്കാലികമായി നിര്ത്തിവരികയാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മൈനര്‍ ഇറിഗേഷനും പറയുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പേരില്‍ ലഭിച്ച സര്‍ക്കാര്‍ വക ലക്ഷക്കണക്കിനു രൂപ വകമാറ്റിയും ദുര്‍വിനിയോഗത്തിലൂടെ സ്വകാര്യ വ്യക്തിക്കായി അനധികൃത ചെക്കുഡാം നിര്‍മ്മിക്കാനുള്ള ശ്രമമാണുണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: