ന്യൂദല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒളിംപിക് പ്രസ്ഥാനത്തില്‍ ഇന്ത്യ തിരിച്ചെത്തി. കളങ്കിതരെ സംഘടനാ ഭാരവാഹികളാക്കിയതിനെയും പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിനെയും തുടര്‍ന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നീക്കി.
ഒളിംപിക് ചാര്‍ട്ടറിന് അനുസൃതമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. സോച്ചിയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സിനിടെ ചേര്‍ന്ന ഐഒസി എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഐഒഎയുടെ അംഗീകാരം പുനഃസ്ഥാപിച്ചത്. ഇതോടെ ഈ മാസം 23ന് വിന്റര്‍ ഒളിംപിക്സിന്റെ സമാപന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയ പതാകയേന്തി മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാം. ഫെബ്രുവരി ഏഴിലെ ഉദ്ഘാടന വേളയില്‍ ഒളിംപിക് പതാകയുമായി സ്വതന്ത്ര പ്രതിനിധികള്‍ എന്ന നിലയിലാണ് അവര്‍ ചടങ്ങുകളില്‍ പങ്കെടുത്തത്. കഴിഞ്ഞ കുറെ മാസങ്ങളായി അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഇന്ത്യയിലെ കായിക താരങ്ങള്‍. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഫെബ്രുവരി 9ന് നടത്തിയ ഭാരവാഹി തെരഞ്ഞെടുപ്പില്‍ സംതൃപ്തിയറിയിച്ച് നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഐഒഎയുടെ വിലക്ക് നീക്കിയത്, ഐഒസി പ്രസ്താവനയില്‍ അറിയിച്ചു. ഐഒഎ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ സഹോദരനും ലോക സ്ക്വാഷ് ഫെഡറേഷന് തലവനുമായ എന്‍. രാമചന്ദ്രന് പ്രസിഡന്റും ഓള് ഇന്ത്യ ടെന്നീസ് അസോസിയേഷന് പ്രസിഡന്റ് അനില്‍ ഖാന്ന ട്രഷററുമായുള്ള പുതിയ ഭരണസമിതി നിലവില്‍വന്നിരുന്നു.
അഴിമതി ആരോപണവിധേയരായ അഭയ് സിങ് ചൗതാല, ലളിത് ഭാനോട്ട് എന്നിവരുടെ അധികാര മോഹമാണ് ഒളിംപിക് പ്രസ്ഥാനത്തില്‍ നിന്ന് കുറച്ചുകാലമെങ്കിലും ഇന്ത്യ പുറന്തള്ളപ്പെടാന്‍ കാരണം. ഇരുവരെയും തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കിയതിലും സര്‍ക്കാരിന്റെ സ്പോര്‍ട്സ് കോഡിനെ പിന്തുടര്ന്നതിലും ക്ഷുഭിതരായ ഐഒസി 14 മാസങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുകയായിരുന്നു. ഇതിനു മറുപടിയെന്നോണം ഇലക്ഷനുമായി ഐഒഎ മുന്നോട്ടുപോയി. എന്നാല്‍ ചൗത്താലയുടെയും കൂട്ടരുടെയും തെരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കാന്‍ ഐഒസി തയ്യാറായില്ല. ഒളിംപിക് ചാര്‍ട്ടര്‍ മാനിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് 15ന് സ്വിറ്റ്സര്‍ലാന്റിലെ ലൗസാനയില് വച്ച് ഇരുകൂട്ടരും ചര്‍ച്ചനടത്തിയെങ്കിലും ഫലംകണ്ടില്ല. പിന്നീട് ഒളിംപിക് വേദിയില്‍ തിരിച്ചെത്താന്‍ ഇന്ത്യ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമാക്കി ഐഒസി രൂപരേഖ മുന്നില്‍വച്ചു.
ഭരണഘടന ഭേദഗതി ചെയ്ത് പുതിയ ഭാരവാഹികളെ സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് തെരഞ്ഞെടുക്കാനും നിര്‍ദേശിച്ചു. ആരോപണ വിധേയരായവര്‍ക്ക് അധികകാലം സ്ഥാനമാനങ്ങളില്‍ കടിച്ചുതൂങ്ങാന്‍ കഴിയില്ലെന്നും ഐഒസി മുന്നറിയിപ്പ് നല്കി. എന്നാല്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന പേരില്‍ ഐഒഎ വഴങ്ങാതെ നിന്നു. ഒടുവില്‍ ഇന്ത്യയെ എന്നെന്നേക്കുമായി ഒളിംപിക് പ്രസ്ഥാനത്തില്‍ നിന്ന് പുറത്താക്കുമെന്ന നിലപാടെടുത്തു.
ഗത്യന്തരമില്ലാതെ ഐഒഎ ഭരണഘടന ഭേദഗതിയിലൂടെ അഴിമതിക്കാരെ മാറ്റിനിര്‍ത്താനും പുതിയ തെരഞ്ഞെടുപ്പു നടത്താനും തയാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: