ബംഗളൂരു: ഐപിഎല്‍ ഏഴാം സീസണിലെ താരലേലം ഇന്ന്. രാവിലെ 9.30ന് ആരംഭിക്കുന്ന ലേലത്തിന് ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകന് റിച്ചാര്‍ഡ് മാഡ്ലി നേതൃത്വം നല്‍കും. ഇന്ത്യന്‍ രൂപയിലാണ് ലേലം നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എട്ട് ടീമുകള്‍ക്കായി 274.50 കോടി രൂപ ചെലവിടാം. നാളെയും ലേലം തുടരും.
ഒത്തുകളി സംബന്ധിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ലേലത്തില്‍ 514 താരങ്ങള്‍ വില്‍പ്പനയ്ക്കു വയ്ക്കപ്പെടും. ഇതില്‍ 169 ഇന്ത്യക്കാരും 50 വിദേശികളും അന്താരാഷ്ട്ര മത്സര പരിചയമുള്ളവരാണ്. ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള 255 സ്വദേശികളും 37 വിദേശികളുമടക്കം 292പേര് രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങിയിട്ടുള്ളവരല്ല. നീല്‍ ഒബ്രിയാന്, കെവിന് ഒബ്രിയാന് (അയര്‍ലന്റ്) ഋയാന്‍ ടെന്‍ ഡോഷെ (ഹോളണ്ട്) എന്നിവര്‍ അസോസിയേറ്റ് രാജ്യങ്ങളുടെ പ്രതിനിധികള്‍.
വീരേണ്ടര്‍ സെവാഗ്, കെവിന് പീറ്റേഴ്സന്, യുവരാജ് സിങ്, മഹേല ജയവര്‍ധനെ തുടങ്ങി പ്രഗത്ഭര്‍ ലേലത്തിലുണ്ടെങ്കിലും ഇത്തവണ യുവ പ്രതിഭകള്ക്കാവും പ്രാമുഖ്യം ലഭിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിക്കാരന്‍ ന്യൂസിലാന്റിന്റെ കോറി ആന്‍ഡേഴ്സനെ സ്വന്തമാക്കാനാവും ഏറെ മത്സരം നടക്കുക. അന്താരാഷ്ട്ര മത്സരങ്ങളില്ലാത്ത ഇംഗ്ലീഷ് സൂപ്പര്‍ താരം കെവിന് പീറ്റേഴ്സനിലും ഏവരും ഉറ്റുനോക്കുന്നു. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്ങ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകള്‍ അനുവദനീയമായ അഞ്ച് താരങ്ങളെയും നിലനിര്‍ത്തിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് മൂന്നു താരങ്ങളില്‍ വിശ്വാസം കാത്തു. കിങ്ങ്സ് ഇലവന് പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സു സണ്‍റൈസേഴ്സ് ഹൈദരാബാദും രണ്ടുപേരെ വീതം കൂടെക്കൂട്ടി. ഡല്‍ഹി ഡെയര്‍ ഡെവിള്‍ മാത്രമേ എല്ലാ കളിക്കാരെയും ലേലത്തിന് വിട്ടുകൊടുത്തുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: