തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ധനവകുപ്പ്. നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും ധനവകുപ്പ് സെക്രട്ടറി ടി.സോമസുന്ദരം നിര്‍ദേശിച്ചു. സാമ്പത്തിക പ്രതിസന്ധിയും ഭൂമി ഏറ്റെടുക്കല്‍ നിയമവും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ധനവകുപ്പ് സെക്രട്ടറി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇളവ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരത്തെയും പ്രത്യേകമന്ത്രിസഭായോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിരുന്നു. പുതിയ തസ്തികകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ പല നിര്‍ദേശങ്ങളും അന്ന് മുന്നോട്ടുവെച്ചിരുന്നു. മന്ത്രിമാര്‍ അടക്കമുള്ളവര്‍ ചെലവ് ചുരുക്കണമെന്നും പരമാവധി വാഹനങ്ങള്‍ വാടകക്ക് എടുത്ത് ഉപയോഗിക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും ഫലപ്രദമായി നടപ്പായിട്ടില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
പദ്ധതിയേതര ചെലവ് ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്നാണ് ധനവകുപ്പിന്റെ നിലപാട്. പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പായിട്ടില്ല. നികുതി വരുമാനം വര്‍ധിപ്പിക്കല്‍ അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: