കൊച്ചി: കളമശ്ശേരിയിലെ എച്ച്എംടി കമ്പനിയുടെ 400 ഏക്കറോളം ഭൂമി കയ്യേറി. പാലക്കാമുകള്‍ മുഹിയുദ്ദീന് ജുമാ മസ്ജിദ് പള്ളിയും, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചും പൊതുജനങ്ങളും മറ്റു സ്വകാര്യസ്ഥാപനങ്ങളും നടത്തിയ കയ്യേറ്റത്തിനെതിരേ കമ്പനി അധികൃതര്‍ നല്കിയ പരാതികള്‍ക്കു പക്ഷേ പരിഹാരമില്ല.
പാലക്കാമുകളില് എച്ച്എംടിയുടെ ഏകദേശം 10.5 ഏക്കര്‍ ഭൂമി മെട്രോ റെയില്‍ നിര്‍മ്മാണക്കമ്പനിയായ ഡിഎംആര്‍സിക്ക് കാസ്റ്റിങ് യാര്‍ഡ് നിര്‍മ്മിക്കാന്‍ പാട്ടത്തിന് കൊടുത്തിരുന്നു. അവിടം മുസ്ലിം പള്ളിയുടെ സ്കൂളിന്റെ കളിസ്ഥലമാണെന്ന് പള്ളി അധികൃതര്‍ അവകാശവാദം ഉന്നയിച്ചു. സ്ഥലം ഡിഎംആര്‍സിക്ക് കൊടുക്കുന്നതിനെതിരേ പ്രതിഷേധവുമുയര്‍ത്തി. ഇതെത്തുടര്‍ന്നാണ് മറ്റൊരു സ്ഥലം ഡിഎംആര്‍സിക്കു വിട്ടുകൊടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ജില്ലാ കളക്ടര്‍ ഷേക് പരീതും നേരിട്ട് ഇടപെട്ടാണ് ഈ തീരുമാനമെടുപ്പിച്ചത്. പക്ഷേ ഇവിടം പണ്ട് ഖബറിടമായിരുന്നു എന്ന പുതിയ വാദം ഉന്നയിച്ച് വീണ്ടും യാര്‍ഡിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരിക്കുകയാണ്.
എന്നാല്‍ ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കെ തൊഴില്‍ തര്‍ക്കത്തിന്റെ പേരില്‍ ഇവിടത്തെ മെട്രോ നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുകയാണ് കയ്യേറ്റക്കാര്‍. അധികൃതരെ സമ്മര്‍ദ്ദത്തിലാക്കി അനര്‍ഹമായ നേട്ടങ്ങള്‍ കൈക്കലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ തൊഴില്‍ സമരമെന്നതാണ് വാസ്തവം. തൊഴില്‍ തര്‍ക്കത്തിന്റെ പേരില്‍ മാസങ്ങള്‍ക്കു മുന്‍പ് ഡിഎംആര്‍സിയുടെ എഞ്ചിനിയറെ മര്‍ദ്ദിച്ചു. എന്നാല്‍ ഇതിനെതിരെ എച്ച്എംടിക്കും എല്‍ ആന്റ്ടിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. ആദ്യത്തെ ഭൂമി കയ്യേറ്റം ചോദ്യം ചെയ്തതിന്റെ പേരില്‍ എച്ച്എംടി ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും പിന്നീട് അദ്ദേഹം ആശുപത്രിയില്‍ മരിക്കുകയും ചെയ്ത സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞദിവസം മുതല്‍ ഇവിടെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതു മാത്രമാണ് ആകെ എടുത്ത നടപടി.
ക്രിസ്ത്യന്‍ പള്ളിയുടെ പക്കല്‍ ഭൂമി എത്തിച്ചേര്‍ന്നത് എച്ച്എംടി പള്ളിക്ക് അനുവദിച്ച ആരാധനാ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതുവഴിയാണ്. ചര്‍ച്ചിലെ അസൗകര്യങ്ങള്‍ ചൂണ്ടി കാണിച്ചപ്പോള്‍ ആരാധനാ സ്വാതന്ത്ര്യം മാത്രം നല്കി കുറച്ചു ഭൂമി ഉപയോഗിക്കുവാന്‍ എച്ച്എംടി അനുമതി നല്‍കിയതാണ് തുടക്കം. എന്നാല്‍ ഒരു വര്‍ഷമായി രണ്ട് ഏക്കറിനു മുകളില്‍ ഭൂമിയാണ് ക്രിസ്ത്യന്‍ പള്ളിക്കാര് കയ്യേറി സ്വന്തമാക്കിയത്. കഴിഞ്ഞ മണ്ഡലകാലത്ത് അയ്യപ്പന്മാര്ക്കായി കളമശ്ശേരിയില്‍ നാട്ടുകാര്‍ ഇടത്താവള സൗകര്യമൊരുക്കി ഒരു അയ്യപ്പ പ്രതിഷ്ഠയും നടത്തിയിരുന്നു.
മണ്ഡല വ്രതം കഴിഞ്ഞിട്ടും ഇടത്താവളം പൊളിച്ചു മാറ്റുന്നില്ല എന്നു കാണിച്ച് എച്ച്എംടി അധികൃതര്‍ കളമശ്ശേരി പോലീസ് സ്റ്റേഷനിലും ആര്‍ഡിഒക്കും പരാതി നല്കി. പരാതിയെ തുടര്‍ന്ന് ക്ഷേത്രാധികാരികളെ ചോദ്യം ചെയ്തു. കളക്ടറും ഇതിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി. നടപടി ഉടന്‍ ഉണ്ടാവുകയും ചെയ്തു. പക്ഷേ മറ്റു കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എച്ച്എംടിയും സര്‍ക്കാരും തയ്യാറായാലേ ഇടത്താവളം മാറ്റൂ എന്ന നിലപാടിലാണ് ഇടത്താവളത്തിന്റെ മേല്‍നോട്ടക്കാര്‍.
മുസ്ലിം പള്ളിയുടെ മുന്നിലുള്ള 400 ഏക്കറോളം ഭൂമി എച്ച്എംടിക്കു മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ അതു വിട്ടുകൊടുക്കാന്‍ കയ്യേറ്റക്കാര്‍ തയ്യാറല്ല. ഈ പ്രശ്നത്തില്‍ അവര്‍ക്കനുകൂലമായ നിലപാടുണ്ടാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് എച്ച്എംടി കാസ്റ്റിങ് യാര്‍ഡിലെ പണി തടസ്സപ്പെടുത്തുന്നതിനു പിന്നിലുള്ള അജണ്ട. ആറേഴു തവണ പലകാരണങ്ങള്‍ പറഞ്ഞ് ഇവിടുത്തെ പണി തടസ്സപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെയും മുനിസിപ്പല്‍ ചെയര്‍മാന്റെയും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെയും പിന്തുണയോടുകൂടിയാണ് ഇതെല്ലാം നടക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
എച്ച്എംടിയുടെ 936 ഏക്കര്‍ ഭൂമിയില്‍ നിന്ന് 450 ഏക്കര്‍ സര്‍ക്കാരിന് വിട്ടുകൊടുത്തതിനു ശേഷം ബാക്കി വന്ന ഭൂമിയിലാണ് കയ്യേറ്റം നടന്നിരിക്കുന്നത്. ഭൂമി കോമ്പൗണ്ട് വാള് കെട്ടി തിരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി ചെയര്‍മാനായിട്ടുള്ള ബോര്‍ഡില്‍ പലവട്ടം സമര്‍പ്പിച്ചിട്ടും നടപടി ഒന്നും എടുത്തിട്ടില്ല എന്നാണ് എച്ച്എംടിയുടെ ഉന്നത ുദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞത്. ഇതു സംബന്ധിച്ച ഔദ്യോഗിക രേഖകളുമുണ്ട്. എച്ച്എംടി കമ്പനിയുടെ രക്ഷക്ക് സര്‍ക്കാര്‍ വേണ്ട സഹായം ചെയ്യുന്നില്ലെന്നു മാത്രമല്ല, കമ്പനിയുടെ കോടിക്കണക്കിനു രൂപ വിലവരുന്ന വസ്തുക്കള്‍ കയ്യേറുന്നവര്ക്കെതിരേ നടപടിക്കു തയ്യാറാകുന്നുമില്ല. അതിനിടെ സംഘടിത മത വിഭാഗങ്ങളുടെ അനധികൃത കയ്യേറ്റത്തെ ചെറുക്കാതെ ഒത്തുകളിക്കുന്ന സംസ്ഥാന ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിനെതിരേ ശക്തമായ ജനവികാരം രൂപപ്പെടുത്താനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്.
കെ.എം.കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: