നിലമ്പൂര്‍: സംഭവം പുറത്തുവരും മുമ്പു പ്രതികളെ പിടിക്കല്‍, പ്രതികളുടെ അതിവേഗമുള്ള കുറ്റം സമ്മതിക്കല്‍, ധ്രുതിപിടിച്ചുള്ള പോലീസ് നടപടികള്‍ തുടങ്ങിയ നാടകങ്ങള്കോണ്ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരി കൊല ചെയ്യപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന സംശയം ബലപ്പെടുത്തുന്നു. യുവതിയുടെ മൃതദേഹം കണ്ടെടുത്തതുമുതല് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ പല നടപടികളും കേസ് മുന്നോട്ടു നീങ്ങുന്നത് ശരിയായ രീതിയിലല്ലെന്ന് ആരോപണമുയരാന്‍ കാരണമായിരുന്നു.
കോണ്‍ഗ്രസ്സ് നേതൃത്വം കേസില്‍ ഇടപെടുന്നുവെന്നതിന് കൂടൂതല്‍ ശക്തമായ തെളിവുകളാണ് ഇന്നലെ പുറത്തു വന്നിരിക്കുന്നത്. മൊഴി എടുക്കുന്നതിനായി കൊലചെയ്യപ്പെട്ട രാധയുടെ വീട്ടില്‍ എത്തിയ പോലീസ് സംഘത്തിനൊപ്പം പ്രാദേശിക കോണ്‍ഗ്രസ്സും നേതാവും മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉണ്ടായിരുന്നു.
പോലീസിന്റെ പലചോദ്യങ്ങള്‍ക്കും ഈ കോണ്‍ഗ്രസ്സ് നേതാക്കളാണ് മറുപടി നല്‍കിയത്. ഇന്നലെ രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട നിലമ്പൂര്‍ സിഐ: എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ രാധയുടെ വീട്ടില്‍ മൊഴി എടുക്കാന്‍ പോലീസ് എത്തിയത്. ഈ സമയം പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവായ എം.കെ. നാരായണനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ സുരേഷുമാണ് പോലീസിനൊപ്പം ഉണ്ടായിരുന്നത്.
കേസുമായി ബന്ധമുള്ള ചില ഉന്നതരെ രക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും ശ്രമം നടക്കുന്നതായി നേരത്തേ തന്നേ ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ വെച്ച് കൊലനടത്തിയശേഷം മണിക്കൂറുകളോളം മൃതദേഹം ആരും കാണാതെ അവിടെ സൂക്ഷിച്ചുവെന്നാണ് പോലീസിനോട് പ്രതികള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ മൊഴി വിശ്വസിക്കാനാവില്ല. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നും മൃതദേഹം താഴെ വാഹനത്തില്‍ എത്തിക്കാനും കിലോമീറ്ററുകള്‍ അകലെയുള്ള കുളത്തില്‍ കെട്ടിത്താഴ്ത്താനും പ്രതികള്‍ മറ്റു ചിലരുടെ സഹായവും തേടിയിരിക്കാം.
കേസില്‍ അറസ്റ്റിലായവര്‍ക്ക് പുറമെ മറ്റു ചിലര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവുമുണ്ട്. കേസിലെ മറ്റു പ്രതികളെ രക്ഷിക്കാന്‍ പ്രതികള്‍ സ്വയം കുറ്റം ഏറ്റെടുക്കുകയായിരിക്കാമെന്ന ആരോപണവും കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയെ കാണാതായതായ വിവരം അറിഞ്ഞില്ലെന്നാണ് ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ മന്ത്രി ആര്യാടന് മുഹമ്മദ് ഈ വിഷയത്തെക്കുറിച്ച് അറിഞ്ഞിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ലെന്നുമായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.
അതേസമയം മന്ത്രി ആര്യാടന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം കേസിലെ പ്രധാനപ്രതിയായതിനാല് പ്രതികളെ സംരക്ഷിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമം നടന്നിട്ടുണ്ടാകുമെന്നും ഇത്തരത്തില്‍ വല്ലതും നടന്നിട്ടുണ്ടോ എന്നറിയാന്‍ മന്ത്രിയുടെയും പ്രധാന പ്രതി ബിജു നായരുടെയും മൊബെയില്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കോണ്‍ഗ്രസ്സ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരി കോവിലകത്തുമുറി ചിറക്കല്‍ രാധ(49)ആണ് കോണ്‍ഗ്രസ്സ് ഓഫീസില്‍ വെച്ച് മൃഗീയമായി കൊലചെയ്യപ്പെട്ടത്. മന്ത്രി ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ബ്ലോക്ക് കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായ നിലമ്പൂര്‍ എല്‍.ഐ.സി റോഡ് ബിജിന നിവാസില്‍ ബിജു നായര്‍(38), ബിജുവിന്റെ സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശേരി ഷംസുദീന്‍ (29) എന്നിവരെയാണ് പോലീസ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: