വടകര: ദേശീയപാത സ്ഥലമെടുപ്പ് സര്‍വ്വെ നടത്താനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പോലീസ് മര്‍ദ്ദനത്തില്‍ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ വിമുക്തഭടന് പന്തലായനി പ്രതീക്ഷയില്‍ നാരായണന് നായരെ(68) കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് മൂരാട് ദേശീയപാതയില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ വന്‍പോലീസ് സന്നാഹത്തോടെ സര്‍വ്വെയ്ക്ക് എത്തിയത്. എന്നാല്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കര്‍മ്മസമിതി പ്രവര്‍ത്തകര്‍ സര്‍വെ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് പ്രകടനമായെത്തി. പുനരധിവാസ പാക്കേജ് നടപ്പിലാക്കയതിന് ശേഷം മാത്രമേ സ്ഥലമെടുപ്പ് തുടരുകയുള്ളൂവെന്ന മുഖ്യമന്ത്രി നല്കിയ ഉറപ്പ് ലംഘിച്ച് സര്‍വ്വെ അനുവദിക്കില്ലെന്ന് കര്‍മസമിതി പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും കര്‍മസമിതി പ്രവര്‍ത്തകര്‍ ചെറുത്തു. ഇതാണ് ലാത്തിച്ചാര്‍ജ്ജിലും സംഘര്‍ഷത്തിലും കലാശിച്ചത്.
സ്ത്രീകളെയും കുട്ടികളെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി കര്‍മസമിതി നേതാക്കള്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുത്തവരെ പിടികൂടുമ്പോഴും വാഹനത്തിലിട്ടും പോലീസ് മര്‍ദ്ദിച്ചതായി അവര്‍ പറഞ്ഞു. പോലീസ് മര്‍ദ്ദനത്തില്‍ ജനനേന്ദ്രിയത്തിന് ഗുരുതമായി പരിക്കേറ്റ വിമുക്തഭടന് പന്തലായനി പ്രതീക്ഷയില്‍ നാരായണന്‍നായരെ ആശുപത്രിയില്‍ എത്തിക്കാതെ വടകര പോലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ചത് ബഹളത്തിന് കാരണമായി. എസ്ഐ എത്തിയാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂവെന്ന് സ്റ്റേഷനിലെ പോലീസുകാര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍പേര്‍ സ്റ്റേഷനില്‍ എത്തിയതോടെയാണ് ഉച്ചയ്ക്ക് രണ്ടരമണിയോടെ നാരായണന് നായരെ വടകര ഗവര്‍മെന്റ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍കോളേജിലേക്കും കൊണ്ടുപോയത്.
പരിക്കേറ്റ ചേമഞ്ചേരി ഹരിന്‍ നിവാസില്‍ കെ.പി.രാമചന്ദ്രന്(58) , മൂരാട് തലക്കല്‍ ബിന്ദു(31), കുഞ്ഞിപ്പള്ളി രജിനി നിവാസില്‍ പി.നാണു(65) റഷീദ് മേലടി(56) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എഎസ്പി അടക്കം മൂന്ന് പോലീസ്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. സര്‍വെ തടഞ്ഞതുമായി ബന്ധപ്പെട്ട് എണ്‍പതോളം പേര്‍ക്ക് എതിരെ കേസെടുത്തു. സര്‍വെയ്ക്ക് വടകര, കൊയിലാണ്ടി താലൂക്കിലെ റവന്യൂ വകുപ്പ ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കിയത്. വടകര എഎസ്പി യതീഷ് ചന്ദ്രന്, സിഐ കെ.സി. സുഭാഷ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം മൂരാട് എത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കാലത്ത് ആറ് മുതല്‍ വൈകീട്ട് ആറ് വരെ കൊയിലാണ്ടി, വടകര താലൂക്കുകളില്‍ കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: