204. ഖരാദ്യസുരമുഖ്യാനാമ സംഖ്യബലനാശകഃ – ഖരന് തുടങ്ങിയ അസുരപ്രമുഖന്മാരുടെ അസംഖ്യമായ സൈന്യത്തെ നശിപ്പിച്ചവന്. മൂക്കും കാതും മുറിഞ്ഞ് വൈരൂപ്യം ബാധിച്ച ശൂര്‍പ്പണഖ നിലവിളിച്ചുകൊണ്ട് തന്റെ സഹോദരസ്ഥാനീയരായ ഖരദൂഷണത്രിശിരാക്കളുടെ മുന്നില്‍ ചെന്നുവീണു.തങ്ങളുടെ സഹോദരിക്ക് സംഭവിച്ച അപമാനത്തിന് പകരം വീട്ടാനായി. ഖരനും ദൂഷണനും തരിശരസ്സും ഒരു വലിയ രാക്ഷസപ്പടയുമായി രാമനെ നേരിട്ടു. അവരെ എല്ലാവരെയും രാമന് ഒറ്റയ്ക്ക് എതിരിട്ടുവിട്ടുവധിച്ചു.
51. മായാമൃഗസമാകൃഷ്ടോ മായാമാനുഷമൂര്ത്തിമാന്
സീതാവിരഹസന്തപ്താ ദാരാന്വേഷണ വ്യാപൃതഃ
205. മായാമൃഗസമാകൃഷ്ടഃ മായാമൃഗത്താല് ആകര്‍ഷിക്കപ്പെട്ടവന്‍. തന്റെ സഹോദരിക്ക് നേരിട്ട പരാഭവത്തിന് പ്രതികാരമായി രാമന്റെ ഭാര്യയെ അപഹരിച്ചുകൊണ്ടുപോകാന് രാവണന് തീരുമാനിച്ചു. അതിനായി രാമനെ ആശ്രമത്തില്‍ നിന്ന് മാറ്റുന്നതിന് മാരീചനെ രാവണന് നിയോഗിച്ചു.
സ്വര്‍ണവര്‍ണമായ ഒരു മാന്‍കുട്ടിയുടെ വേഷത്തില്‍ മാരീചന് രാമലക്ഷ്മണന്മാരുടെയും സീതയുടെയും മുന്നിലെത്തി ആ മാന്‍കിടാവിന്റെ രൂപഭംഗിയും കളികളും കണ്ട് സീതയ്ക്ക് അതിനെ ക്രീഡാമൃഗമായി കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നി. ആ മാനിനെ പിടിച്ചുകൊടുക്കാനായി രാമന് അമ്പും വില്ലുമായി അതിനെ പിന്തുടര്ന്നു. മായാമൃഗം കളിച്ചുകളിച്ച് വളരെ ദൂരെ കൊണ്ടുപോയി.
206. മായാമാനുഷമൂര്ത്തിമാന് – മായാമായി മനുഷ്യരൂപം സ്വീകരിച്ചവന്. മാരീചന് മായാമൃഗത്തിന്റെ രൂപത്തില്‍ രാമനെ ആകര്‍ഷിച്ചുകൊണ്ടുപോകാന്‍ കവിഞ്ഞത് മുന്‍നാമത്തില്‍ പറഞ്ഞു. രാവണനും മാരീചനും മായാമാനുഷനായ രാമന്റെ ഇച്ഛയനുസരിച്ച് പെരുമാറുകയായിരുന്നു. രാവണവധത്തിനായി ഭഗവാന് സ്വീകരിച്ച മായാവിഡംബനമായിരുന്നുവല്ലോ അഭിഷേകവിഘ്നവും വനവാസവുമെല്ലാം. അത് ഫലപ്രാപ്തിയോടടുക്കുന്നു എന്ന് നാമം സൂചിപ്പിക്കുന്നു.
207. സീതാവരഹസന്തപ്തഃ – സീതാദേവിയെ പിരിഞ്ഞതിനാല്‍ ദുഃഖിച്ചവന്‍. സീതാദേവിയെ കാണാതായപ്പോള്‍ ശ്രീരാമന് പ്രാകൃതജനങ്ങളെപ്പോലെ കരയുകയും സമനിലതെറ്റിയതുപോലെ മരങ്ങളോടും വള്ളികളോടും കാറ്റിനോടുമൊക്കെ സീതയെക്കുറിച്ചന്വേഷിക്കുകയും ചെയ്തു. മനുഷ്യനായി അവതരിച്ചപ്പോള്‍ മനുഷ്യനായി അഭിനയിക്കുകയായിരുന്നു.
208. ഭാര്യാന്വേഷണവ്യാപൃതഃ – ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഏര്പ്പെട്ടവന്. രാമനും ലക്ഷ്മണനും സീതയെ അന്വേഷിക്കാന്‍ തുടങ്ങി. അന്വേഷിച്ചുള്ള കാനനപര്യടനം അവരെ സുഗ്രീവനോടുള്ള സഖ്യത്തിലേക്കും ഒടുവില്‍ ലങ്കയിലേക്കും നയിച്ചു. അന്വേഷണത്തെക്കുറിച്ച് കൂടുതല്‍ വിവരം തുടര്‍ന്നുള്ള നാമങ്ങളില്‍ കാണാം.
ശ്ലോകം : 52
ജടായൂമോക്ഷദാതാ ച കബന്ധഗതിദായകഃ
ഹനൂമദ് സുഗ്രീവയുക്തോ ബാലിജീവവിനാശകഃ
209. ജടായൂമോക്ഷദാതാ – ജടായുവിനോ മോക്ഷം കൊടുത്തവന്. ദശരഥന്റെ സുഹൃത്തായിരുന്നു. പക്ഷിശ്രേഷ്ഠനായ ജടായു വനത്തില്‍വച്ച് രാമലക്ഷ്മണന്മാരെയും സീതാദേവിയെയും കണ്ടപ്പോള്‍ ജടായു. അവരുടെ സുഹൃത്തും സംരക്ഷകനുമായി. മായാമൃഗത്തെ പിന്തുടര്ന്ന് രാമും രാമനെ അന്വേഷിച്ചു ലക്ഷ്മണനും പോയപ്പോള്‍ ഒറ്റയ്ക്കായ സീതയെ രാവണന് അപഹരിച്ചു. സീതയുടെ കരച്ചില് കേട്ടുപറന്നെത്തിയ ജടായു രാവണനെ തടഞ്ഞു. രാവണനും ജടായുവുമായുണ്ടായ യുദ്ധത്തില്‍ പരാജയത്തോടടുത്ത രാവണന് ചന്ദ്രഹാസമെന്നതന്റെ വാളുകൊണ്ട് ജടായുവിന്റെ ചിറകുകള് വെട്ടിക്കളഞ്ഞു. ആസന്നമരണനായ പക്ഷിരാജന് രാമനെ കാണുന്നതുവരെ മരണമുണ്ടാകരുതെന്ന് സീതാദേവി അനുഗ്രഹിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: