വെല്ലിംഗ്ടണ്‍: പരമ്പരയിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയോടെ ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം മുന്നില്‍ നിന്ന് പടനയിച്ചതോടെ രണ്ടാം ടെസ്റ്റില്‍ വിജയമെന്ന ഇന്ത്യന്‍ സ്വപ്നം ഏറെക്കുറെ അസ്തമിച്ചു. ജയത്തിന്റെ വക്കോളമെത്തിയ മത്സരം ലക്ഷ്യബോധമില്ലാത്ത ബൗളിംഗിലൂടെ ഇന്ത്യ കൈവിടുകയാണ്. ഒപ്പം ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും ക്യാപ്റ്റന്‍ ധോണിയുടെ ബുദ്ധിപൂര്‍വമല്ലാത്ത തീരുമാനങ്ങളും ഇന്ത്യക്ക് തിരിച്ചടിയായി.
281 റണ്‍സ് നേടി പുറത്താകാതെ നില്ക്കുന്ന ബ്രണ്ടന്‍ മക്കല്ലത്തിന്റെയും 124 റണ്‍സെടുത്ത വാറ്റ്ലിംഗിന്റെയും കരുത്തില്‍ ന്യൂസിലാന്റ് നാലാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 571 റണ്‍സെടുത്തിട്ടുണ്ട്. 67 റണ്‍സോടെ നീഷാം ആണ് മക്കല്ലത്തിനൊപ്പം ക്രീസില്‍. ഒരു ദിവസവും നാല് വിക്കറ്റും ബാക്കിനില്‍ക്കേ ന്യൂസിലാന്റിന് രണ്ടാം ഇന്നിംഗ്സില്‍ 325 റണ്‍സിന്റെ ലീഡ് സ്വന്തമായി. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 352 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ആറാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെയാണ്. 2009-ല്‍ അഹമ്മദാബാദില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ മഹേല ജയവര്‍ദ്ധനെയും പ്രസന്ന ജയവര്‍ദ്ധനെയും ചേര്‍ന്ന് നേടിയ 351 റണ്‍സിന്റെ റെക്കോര്‍ഡാണ് മക്കല്ലവും വാറ്റ്ലിംഗും ചേര്‍ന്ന് പഴങ്കഥയാക്കിയത്. ഇന്ത്യക്കെതിരെ ഏതുവിക്കറ്റിലും ന്യൂസിലാന്റിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുമാണിത്. അവസാന ദിവസമായ ഇന്ന് രാവിലെതന്നെ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യയെ എറിഞ്ഞിട്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ന് കിവീസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ആഗ്രഹം.
മൂന്നാം ദിനം അഞ്ചിന് 94 എന്ന നിലയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലാന്റ് അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. വെല്ലിംഗ്ടണില്‍ വിജയം സ്വപ്നം കണ്ട ഇന്ത്യയെ തകര്‍ക്കുന്ന പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. ഒടുവില്‍ സ്കോര്‍ 446-ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. ഇതിനിടെ മക്കല്ലം ഇരട്ട സെഞ്ച്വറിയും വാറ്റ്ലിംഗ് സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 395 പന്തുകളില്‍ നിന്ന് 24 ഫോറും ഒരു സിക്സറുമടക്കമാണ് മക്കല്ലം തന്റെ തുടര്‍ച്ചയായ രണ്ടാം ഇരട്ട സെഞ്ച്വറി തികച്ചത്. 297 പന്തില്‍ നിന്ന് 12 ബൗണ്ടറികളോടെയാണ് വാറ്റ്ലിംഗ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ വാറ്റ്ലിംഗിനെ മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കുമ്പോഴേയ്ക്കും കിവീസ് സുരക്ഷിത നിലയില്‍ എത്തിയിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി ന്യൂസിലാന്റിനെ തകര്‍ത്ത ഇഷാന്ത് ശര്‍മ്മക്ക് രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങാനായില്ല. മൂന്ന് വിക്കറ്റ് നേടിയ സഹീര്‍ഖാനാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ഷാമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ധോണിയുള്‍പ്പെടെ ഏഴ് പേര് ബൗള്‍ ചെയ്തപ്പോള്‍ മുഹമ്മദ് ഷമിയാണ് ഇന്നത്തെ ഏക വിക്കറ്റിന് അവകാശി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിന്റെ വന്‍ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനയുടേയും രണ്ട് റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായ ശിഖര്‍ ധവാന്റേയും പ്രകടനാണ് ഇന്ത്യക്ക് കരുത്തായത്. ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്സ് 192 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 438 റണ്‍സാണെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: