215 : ദശാസ്യജീവസംഹര്ത്താ: രാവണന്റെ ജീവനെടുത്തവന് രാവണനെ സംഹരിച്ചവന്.
ശ്രീരാമലക്ഷ്മണന്മാരും വാനരസേനയും ലങ്കയിലെത്തിക്കഴിഞ്ഞുണ്ടായ ഘോരമായ യുദ്ധത്തില്‍ രാവണന്റെ ബന്ധുക്കളും മക്കളും സൈന്യവും മിക്കവാറും നശിച്ചു. ഒടുവില്‍ രാവണനും രാമശരമേറ്റുമരിച്ചു.
216 : ഭൂമിഭാരവിനാശകഃ – ഭൂമിയുടെ ഭാരം നശിപ്പിച്ചവന്. രാവണന് തുടങ്ങിയ ദുഷ്ടന്മാരുടെ പാപങ്ങള്‍ കൊണ്ടു സ്വസ്ഥത നശിച്ചഭൂമീദേവി പാപഭാരത്തില്‍ നിന്ന് മോചനം തേടി ബ്രഹ്മദേവനെ അഭയം പ്രാപിച്ചു. ബ്രഹ്മാവ് ഭൂമീദേവിയെയും ദേവസമൂഹത്തെയും ഋഷിമുഖ്യന്മാരെയും ഒപ്പംകൂട്ടിക്കൊണ്ട് പാലാഴിക്കരയിലെത്തി വിഷ്ണുഭഗവാനെ വണങ്ങി ഭൂമിയുടെ പാരവശ്യം മാറ്റിക്കൊടുക്കാനപേക്ഷിച്ചു. ദശരഥമഹാരാജാവിന്റെയും കൗസല്യാദേവിയുടെയും പുത്രനായി താന്‍ ഉടനെ തന്നെ അവതരിക്കാമെന്നും യോഗമായ സീതാദേവിയായി പിറക്കുമെന്നും ഇരുവരും ചേര്‍ന്ന് ഭൂമിയുടെ ഭാരം നശിപ്പിക്കുമെന്നും വാക്കുകൊടുത്ത് ഭഗവാന് ഭൂമിയെയും ദേവന്മാരെയും ആശ്വസിപ്പിച്ചു. പറഞ്ഞപ്രകാരം ഭഗവാന് ഭൂമിയില്‍ അവതരിച്ചതും രാക്ഷസരെ നശിപ്പിച്ചതും സ്വന്തം ജീവിതം കൊണ്ടു ലോകത്തിന് ധര്മാവബോധം ഉണ്ടാക്കിക്കൊടുത്തതും വിവരിക്കുന്ന ഇതിഹാസമാണ് രാമായണം.
54. ധര്മജ്ഞേ ധര്‍മനിരതോ ധര്മാധര്മ വിവേചകഃ
ധര്മമൂര്ത്തിസത്യസന്ധഃ പിതൃസത്യപരായണഃ
217. ധര്മജ്ഞഃ – ധര്‍മം അറിയുന്നവന്. താന്‍ സങ്കല്‍പ്പം മാത്രം കൊണ്ട് സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രപഞ്ച ഘടകങ്ങളായ വസ്തുക്കളും ജീവികളും ചില നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. ആ നിയമങ്ങളുടെ സമഗ്രതയെയാണ് ധര്‍മം എന്നുപറയുന്നത്. ധര്‍മത്തെക്കുറിച്ച് അവ്യക്തമായ അവബോധമേ നമുക്കൊക്കെയുള്ളൂ. അത്രയേ ആകാവൂ എന്നും വാദിക്കാം. ധര്‍മത്തെക്കുറിച്ച് പൂര്‍ണമായ ജ്ഞാനം ഭഗവാന് മാത്രമേ ഉള്ളൂ.
218: ധര്മനിരതഃ – ധര്മത്തില് താത്പര്യമുള്ളവന്‍, ധര്‍മാചരണത്തില്‍ ഏര്പ്പെട്ടവന്.
ധര്‍മം നിലനിറുത്താന്‍ ഭഗവാന് സദാശ്രദ്ധാലുവാണ്. എന്തെങ്കിലും കാരണം കൊണ്ടു ധര്‍മം ക്ഷയിച്ചാ ല്‍ ഭഗവാന്റെ കാരുണ്യം അവതാരമൂര്ത്തികളായും ആചാര്യന്മാരായും പ്രത്യക്ഷപ്പെടും. അധര്‍മികളെ നശിപ്പിച്ചു ധര്‍മം പ്രചരിപ്പിച്ച് ലോകത്തിന് സുസ്ഥിതി ഉറപ്പാക്കും.
219: ധര്മാധര്മവിവേചകഃ – ധര്‍മത്തെയും അധര്‍മത്തെയും വേര്‍തിരിക്കുന്നവന്‍.
ധര്‍മം എന്ത്, അധര്‍മം എന്ത് എന്ന് വേര്‍തിരിച്ചറിയാന്‍ ബുദ്ധിപ്രവര്‍ത്തനം മാത്രം പോര. ഇന്നലത്തെ അധര്‍മം ഇന്നത്തെ ധര്മമാകാം. ഇവിടെ അധര്മമായത് മറ്റൊരു നാട്ടില്‍ ധര്മമാകാം. ബുദ്ധികൊണ്ട് താഴ്ന്ന നിലയിലുള്ളവയെന്ന് നാം കരുതുന്ന മൃഗങ്ങളും പക്ഷികളും ക്ഷുദ്രജീവികളും ധര്‍മാധര്‍മങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് നമുക്ക് തോന്നാം. ഭഗവത് ചേതന സഹജാവബോധമായി അവയെ നശിപ്പിച്ചുകൊള്ളും.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: