ഷാര്‍ജ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യന്‍ യുവനിരക്ക് തകര്‍പ്പന്‍ വിജയം. താരതമ്യേന ദുര്‍ബലരായ പപ്പുവ ന്യൂഗിനിയയെ 245 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര കശക്കിയെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പപ്പുവ ന്യൂഗിനിയ 28.2 ഓവറില്‍ വെറും 56 റണ്‍സിന് ഓള്‍ഔട്ടായി. 48 പന്തില്‍ നിന്ന് 8 ഫോറും നാല് സിക്സറുമടക്കം 85 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ സഞ്ജു വി. സാംസണന്റെയും 18 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പപ്പുവ ന്യൂഗിനിയ നിരയില്‍ രണ്ടുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 20 റണ്‍സെടുത്ത ഹെക്യൂറെയും 13 റണ്‍സെടുത്ത ഹിരി ഹിരിയും. മലയാളി താരം സഞ്ജു വി. സാംസണാണ് മാന്‍ ഓഫ് ദി മാച്ച്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. രണ്ടാം സ്ഥാനക്കാരായി പാക്കിസ്ഥാനും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിജയ് സോള്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണര്‍മാരായ ബെയ്ന്‍സും ഹെര്‍വാഡ്കറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്കോര്‍ 58-ല്‍ എത്തിയപ്പോള്‍ 40 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത ഹെര്‍വാഡ്കര്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. രണ്ടാം വിക്കറ്റില്‍ ബെയ്ന്സിനൊപ്പം ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ വിജയ് സോള്‍ ഇന്ത്യന്‍ സ്കോര്‍ 132-ല്‍ എത്തിച്ചു. 35 റണ്‍സെടുത്ത സോളിനെ പുറത്താക്കി അലെയ് നാവോ ഈ കൂട്ടുകെട്ട് പിരിച്ചു. സ്കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് കൂടികൂട്ടിച്ചേര്ത്തപ്പോഴേക്കും അര്‍ദ്ധസെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന ബെയ്ന്‍സിനെയും ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം ശ്രേയസ് അയ്യര്‍ ഒത്തുചേര്‍ന്നതോടെ മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കി.
12.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 116 റണ്‍സ് അടിച്ചുകൂട്ടി. ഇതിനിടെ സഞ്ജു അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 33 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കമാണ് അര്‍ദ്ധസെഞ്ച്വറി തികച്ചത്. ലോകകപ്പില്‍ സഞ്ജുവിന്റെ രണ്ടാമത്തെ അര്‍ദ്ധസെഞ്ച്വറിയാണ്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെയും സഞ്ജു അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. സ്കോര്‍ 255-ല്‍ എത്തിയപ്പോള്‍ 36 റണ്‍സെടുത്ത ശ്രേയസ്സ് അയ്യര്‍ മടങ്ങി. പകരമെത്തിയ സര്‍ഫറാസ് ഖാന് കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഉജ്ജ്വല ഫോമിലായിരുന്നു. എന്നാല്‍ സ്കോര്‍ 263-ല്‍ എത്തിയപ്പോള്‍ സഞ്ജുവിനെ കബുവ മോറിയ പുറത്താക്കി. സ്കോര്‍ 288-ല്‍ എത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത ദീപക് ഹൂഡയും മടങ്ങിയെങ്കിലും സര്‍ഫറാസ് ഖാന് ഇന്ത്യന്‍ സ്കോര്‍ 301 റണ്‍സിലെത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പപ്പുവ ന്യുഗിനിയക്ക് തുടക്കം മുതലേ തിരിച്ചടി നേരിട്ടു. കുല്‍ദീപ് യാദവിന്റെയും മോനു കുമാറിന്റെയും ദീപക് ഹൂഡയുടെയും മികച്ച ബൗളിംഗിന് മുന്നില്‍ എതിരാളികള്‍ തകര്‍ന്നടിയുകയായിരുന്നു. കുല്‍ദീപ് യാദവ് നാലും മോനു കുമാര്‍ മൂന്നും ഹൂഡ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഗ്രൂപ്പ് എയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന് 119 റണ്‍സിന് സ്കോട്ട്ലന്റിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് ഇമാം ഉള് ഹഖിന്റെ സെഞ്ച്വറിയുടെയും (133), ഹസ്സന് റാസ (57), സൗദ് ഷക്കീല്‍ (40)കംമ്രാന്‍ ഖുലാം (34) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലാന്റ് 39.5 ഓവറില്‍ 162 റണ്‍സിന് ഓള് ഔട്ടായി. മൂന്നുപേര്‍ മാത്രമാണ് സ്കോട്ട്ലന്റ് നിരയില്‍ രണ്ടക്കം കടന്നത്. 65 റണ്‍സെടുത്ത ഓപ്പണര്‍ ആന്‍ഡ്രൂ ഉമീദാണ് ടോപ് സ്കോറര്‍. കീല് സ്റ്റര്‍ലിംഗും അലക്സ് ബൗമും 26 റണ്‍സ് വീതമെടുത്തു. പാക്കിസ്ഥാന് വേണ്ടി കരാമത്ത് അലി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
ഗ്രൂപ്പ് ബിയില്‍ നിന്ന് ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും ക്വാര്‍ട്ടറിലെത്തി. നമീബിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന് അവസാന എട്ടില്‍ ഇടംപിടിച്ചതെങ്കില്‍ ബംഗ്ലാദേശിനെ 74 റണ്‍സിന് കീഴടക്കിയാണ് ഓസ്ട്രേലിയ ക്വാര്‍ട്ടറിലെത്തിയത്.
ഗ്രൂപ്പ് ബിയില്‍ അബുദാബിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 84 റണ്‍സെടുത്ത ഗെര്‍ഹാഡ് എറാസ്മസാണ് നമീബിയന്നിരയിലെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് 147 പന്തുകള്‍ ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 196 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 50 റണ്‍സ് നേടിയ മുഹമ്മദ് മുജ്തബയും 52 റണ്‍സ് നേടിയ ഷഹ്മത്തുള്ള ഷെയ്ദിയും മികച്ച പ്രകടനം നടത്തി.
മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ യുവനിര 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 42 ഓവറില്‍ 170 റണ്‍സിന് ഓള് ഔട്ടായി.
22ന് ദുബായിയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും ഷാര്‍ജയില്‍ പാക്കിസ്ഥാന് ശ്രീലങ്കയെയും നേരിടും. 23ന് നടക്കുന്ന മറ്റ് ക്വാര്‍ട്ടറുകളില്‍ അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയുമായും ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: