ചെന്നൈ: കൈക്കുടന്ന നിറയെ മധുരഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന് രഘുകുമാര്‍ അന്തരിച്ചു. 60 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പഴയ കാല ചലച്ചിത്ര നടി ഭവാനിയാണ് ഭാര്യ, ഭാവന, ഭവിത എന്നിവരാണ് മക്കള്‍. ഇന്ന് രാവലെ ഒന്‍പതിന് ചെന്നൈയിലാണ് സംസ്കാരം.
കോഴിക്കോട് ചാലാപ്പുറത്തെ പൂതേരി കുടുംബാംഗമാണ് രഘുകുമാര്‍ വര്‍മ്മ. 1953ല്‍ ജനിച്ചു. തബല വായിച്ചാണ് സിനിമയില്‍ എത്തുന്നത്. പതിനാറാം വയസില്‍ ആള് ഇന്ത്യാ റേഡിയോയുടെ എ ഗ്രേഡ് തബല ആര്‍ട്ടിസ്റ്റായി. ആര്.കെ ശേഖറിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് സംഗീത സംവിധാനത്തിലേക്ക് തിരിഞ്ഞു. ധീര, ശ്യാമ, മായാമയൂരം, താളവട്ടം, ബോയിംഗ് ബോയിംഗ്, ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ എന്നിവയടക്കം മുപ്പതോളം ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം നല്കി. ധീരയിലെ മൃദുലേ ഇതാ, കണ്ണാ ഗുരുവായൂരപ്പാ(പൊന്‍തൂവല്‍), ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ, പൂങ്കാറ്റേ പോയി ചൊല്ലാമോ(ശ്യാമ), പൊന്‍വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ (താളവട്ടം) ആമ്പല്ലൂര്‍ അമ്പലത്തില്‍ ആറാട്ട്, കൈക്കുടന്ന നിറയെ തിരുമധുരം തരും(മായാമയൂരം) പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ (ആര്യന്) തുടങ്ങി നിരവധി ഹിറ്റായ പാട്ടുകള്‍ രഘുകുമാറിന്റേതാണ്. നൂറിലേറെ പാട്ടുകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ശംഖുപുഷ്പം, ലിസ, അനുപല്ലവി ,ധീര തുടങ്ങി ഏതാനും ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. രവീന്ദ്രന്, ജോണ്സണ്, എം.ജി. രാധാകൃഷ്ണന് എന്നിവര്‍ തിളങ്ങിനിന്ന കാലത്ത് വ്യത്യസ്തതയുള്ള ഈണങ്ങളുമായി ശ്രദ്ധ പിടിച്ചുപറ്റി. രഘുകുമാര്‍ നിര്‍മ്മിച്ച ലിസ, അനുപല്ലവി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ആന്ധ്രാ സ്വദേശിനി ഭവാനിയെയാണ് ജീവിത സഖിയാക്കിയത്. പുതുമുഖമായ സതീഷ് ബാബുവിനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തയത് രഘുകുമാറാണ്. ഉണ്ണിമേനോന് ചലച്ചിത്ര രംഗത്ത് വഴിയൊരുക്കിയ പൂങ്കാറ്റേ പോയി ചൊല്ലാമോയെന്ന ഗാനത്തിന് ഈണം നല്കിയതും ഇദ്ദേഹമാണ്. ആറിലേറെ ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: