വാഷിങ്ടണ്‍: ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ ഇന്ന് യു.എസ്.പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.
വൈറ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച്ച. കൂടിക്കാഴ്ചയില്‍ മാധ്യമങ്ങള്‍ക്കു പ്രവേശനമുണ്ടായിരിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചതായി ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ബരാക് ഒബാമയും ദലൈലാമയും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ച നടക്കുന്നത്.
2010 ഫെബ്രുവരിയിലും 2011 ജൂലൈയിലുമായിരുന്നു ഇരുവരും തമ്മില്‍ ഇതിന് മുമ്പ് കൂടിക്കാഴ്ച്ച നടത്തിയത്. ടിബറ്റ് പ്രത്യേക രാജ്യമാണെന്ന് വാദിക്കുന്ന ദലൈലാമയുമായി ചര്‍ച്ച നടത്തുന്നത് തങ്ങളുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പു നല്കി.
ഇക്കാര്യത്തില്‍ ചൈനയുടെ ആശങ്ക മനസിലാക്കണമെന്നും ദലൈലാമയുടെ വിഭജനവാദത്തിന് അമേരിക്ക വേദിയാക്കരുതെന്നും ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് ഹുവ ചുന്‍യിംഗ് ആവശ്യപ്പെട്ടു.
അതേസമയം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മതസാംസ്കാരിക നേതാവെന്ന നിലയിലാണ് ദലൈലാമയുമായി ചര്‍ച്ച നടത്തുന്നതെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ടിബറ്റിനെ ചൈന കീഴ്പ്പെടുത്തിയതിനെ തുടര്‍ന്ന് 1959ലാണ് ദലൈലാമ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: