തിരുവനന്തപുരം: സംസ്ഥാന കോളേജ് ഗെയിംസ് അവസാനിക്കാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ അത്ലറ്റിക്സ് വിഭാഗത്തില്‍ 72 പോയിന്റുമായി കോതമംഗലം എംഎ കോളേജ് മുന്നേറുന്നു. നീന്തലില്‍ 90 പോയിന്റുമായി ചെമ്പഴന്തി എസ് എന്‍ കോളേജും കിരീടത്തിലേക്കടുക്കുന്നു. അത്ലറ്റിക്സില് പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലും യഥാക്രമം 44ഉം 28ഉം പോയിന്റുനേടി എംഎ തന്നെയാണ് മുന്നില്‍. പുരുഷവിഭാഗത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് 18 പോയിന്റുമായും വനിതാ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജ് 24 പോയിന്റുമായും രണ്ടാംസ്ഥാനത്തുണ്ട്. നീന്തലില്‍ പുരുഷ, വനിതാവിഭാഗങ്ങളില്‍ യഥാക്രമം 50ഉം 40ഉം പോയിന്റുമായി എസ്എന്‍ കോളേജുതന്നെയാണ് ഒന്നാംസ്ഥാനത്ത്.
തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ് 38 പോയിന്റുമായി പുരുഷവിഭാഗത്തിലും തൃശൂര്‍ വിമലാ കോളേജും തിരുവനന്തപുരം എം ജി കോളേജും 35 വീതം പോയിന്റുകള്‍ നേടി വനിതാ വിഭാഗത്തിലും രണ്ടാംസ്ഥാനത്തുണ്ട്. പത്തു സ്വര്‍ണ്ണവും ആറുവെള്ളിയും അഞ്ചു വെങ്കലവും നേടിയാണ് എംഎ കോളേജ് അത്ലറ്റിക്സില് ഓവറോള്ചാമ്പ്യന്ഷിപ്പിലേക്കു കുതിക്കുന്നത്. നാലു സ്വര്‍ണ്ണവും രണ്ടു വെള്ളിയും നേടി 26 പോയിന്റുമായി മാര്‍ ഇവാനിയോസാണ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജിന് മൂന്നു സ്വര്‍ണ്ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി 24 പോയിന്റാണുള്ളത്.
100 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം എംഎ കോളേജിലെ അനുരൂപ് ജോണും(10:91) ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജിലെ കെ. മഞ്ജുവും(12:43) വേഗമേറിയ താരങ്ങളായി. വനിതകളുടെ പോള്‍ വാള്‍ട്ടില്‍ പാലാ അല്‍ഫോണ്‍സയുടെ താരങ്ങള്‍ തമ്മിലുള്ള വാശിയേറിയ മത്സരത്തിനൊടുവില്‍ കൃഷ്ണരചന് ഒന്നാംസ്ഥാനവും സിഞ്ചുപ്രകാശ് രണ്ടാംസ്ഥാനവുംനേടി.
400 മീറ്ററില്‍ കോതമംഗലം എം കോളേജിലെ അനില്‍ഡ തോമസും മനു കുര്യാക്കോസ് സക്കറിയയും ഡിസ്ക്കസ് ത്രോയില്‍ എം എ കോളേജിലെതന്നെ നീന എലിസബത്ത് ബേബിയും വി.പി. ആല്‍ഫിനും ഒന്നാംസ്ഥാനംനേടി. ഹാമര്‍ത്രോയില്‍ ആതിര മുരളീധരനും സച്ചിന് ജെയിംസും എംഎ കോളേജിന് ഒന്നാംസ്ഥാനം നേടിക്കൊടുത്തു. 5000 മീറ്ററില്‍ മാര്‍ ഇവാനിയോസ് കോളേജിലെ ആല്ബിന് സണ്ണിയും അസംപഷനിലെ ഡെസ്റ്റി സണ്ണിയും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചേര്‍ത്തല സെന്റ് മൈക്കില്സിലെ പോള്‍ ജോസഫും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ എംഎ കോളേജിലെ ജ്യോതി കൃഷ്ണയും ഒന്നാംസ്ഥാനക്കാരായി. പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ എംഎയുടെ ജിതിന് തോമസും ഹൈജമ്പില്‍ എംഎയുടെതന്നെ മെരാന് ജൊ സെബാസ്റ്റ്യനും വനിതകളുടെ ഹൈജമ്പില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലെ അനിതാ മാത്യവും വിജയികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: