തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ എട്ടുമാസത്തിനു ശേഷം ജയില്‍ മോചിതയായി. പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത 33 എണ്ണത്തിലടക്കം വിവിധ കോടതികളിലായി ഉണ്ടായിരുന്ന 46 കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് അട്ടക്കുളങ്ങര ജയിലില്‍നിന്ന് സരിത പുറത്തിറങ്ങിയത്.
ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും താന്‍ ക്ഷീണിതയാണെന്നും പറഞ്ഞ സരിത ആദ്യം മക്കളേയും അമ്മയേയും കാണട്ടെയെന്നും രണ്ടു ദിവസത്തിനകം എല്ലാം വിശദമായി പറയാമെന്നും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഭരണകക്ഷിയിലെ ചിലര്‍ കുടുക്കിയതല്ലേ എന്ന ചോദ്യത്തിന് നിങ്ങള്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയശേഷം അഭിഭാഷകനെ ബന്ധപ്പെടു എന്നായിരുന്നു മറുപടി.
സരിതയെ കൊണ്ടുപോകാന്‍ മക്കളും അമ്മയും സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണനും ജയിലിലെത്തിയിരുന്നു. വിവിധകേസുകളില്‍ ജാമ്യത്തിനായി 12.85 ലക്ഷം രൂപ സരിത കെട്ടിവച്ചിരുന്നു. രണ്ട്ദിവസം മുമ്പ് ആലപ്പുഴ കോടതിയില്‍ നിന്നും സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അവസാനകേസിലും സരിതയ്ക്കു ജാമ്യം ലഭിച്ചിരുന്നു.എന്നാല്‍ പെരിന്തല്‍മണ്ണ കോടതിയില്‍ മറ്റൊരു കേസില്‍ പ്രൊഡക്ഷന്‍ വാറന്റ് ഉണ്ടായിരുന്നതിനാല്‍ ജയില്‍ മോചനം നീളുകയായിരുന്നു.
ഇവിടെ നിന്നും അനുമതിപേപ്പര് ലഭിച്ചതോടെ വൈകിട്ട് 3.30 ഓടെ ജയില്‍മോചനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 3.50ഓടെ സരിത പുറത്തുവന്നു. തുടര്‍ന്ന് അഭിഭാഷകെന്റ കാറില്‍ കയറി സരിത മടങ്ങി. തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തില്‍ മാതാവും മകളും അവരെ അനുഗമിച്ചു. വീട്ടിലേക്കാണെന്ന് പറഞ്ഞത് പിന്നീട് കൊല്ലത്തേക്കാണ് പോകുന്നതെന്ന് മാറ്റുകയും ചെയ്തു.
കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ വച്ച് മകളും മാതാവും സരിതയുടെ വാഹനത്തില്‍ കയറി. തുടര്‍ന്ന് കൊല്ലത്തേക്കുള്ള യാത്ര മാറ്റി വാഹനം എം.സി. റോഡിലേക്ക് തിരിഞ്ഞു. പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് കിളിമാനൂരിന് സമീപം പുളിമാത്ത് വച്ച് വാഹനം നിര്‍ത്തി പുറത്തിറങ്ങി സരിത പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: