പോര്‍ട്ട് എലിസബത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ വിജയം. 231 റണ്‍സിനാണ് രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് കേപ്ടൗണില്‍ ആരംഭിക്കും.
രണ്ടാം ഇന്നിംഗ്സില്‍ 448 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 216 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ സ്റ്റെയിനിന്റെയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഫിലാന്ററുടെയും മികച്ച ബൗളിംഗാണ് ദക്ഷിണാഫ്രിക്കന്‍ വിജയം ഒരു ദിവസം നേരത്തെയാക്കിയത്. സ്കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 423, 5 വിക്കറ്റിന് 270 ഡി. ഓസ്ട്രേലിയ 246, 216.
ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങിയിരുന്നു. കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് രണ്ടാമിന്നിങ്സില്‍, ഓപ്പണിങ് വിക്കറ്റില്‍ 126 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് തകര്‍ന്നടിഞ്ഞത്. 90 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് ശേഷിക്കുന്ന ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായി. ഓസീസിനായി ക്രിസ് റോജേഴ്സ് (107)സെഞ്ചുറി നേടി. ഒപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 66 റണ്‍സെടുത്തു. ഒന്നാമിന്നിങ്സില്‍ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ച ജെ.പി. ഡുമിനിയാണ് കളിയിലെ താരം. ഹാഷിം അംലയുടെ (127) സെഞ്ച്വറിയുടെ ബലത്തില്‍ അഞ്ചിന് 270 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: