ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന വിജയം. ഞായറാഴ്ച രാത്രി ഗോള്‍ മഴകണ്ട മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെയാണ് ലിവര്‍പൂള്‍ മുക്കിയത്. ലിവര്‍പൂളിന് വേണ്ടി ഡാനിയേല്‍ സ്റ്ററിഡ്ജും ജോര്‍ദാന്‍ ആന്‍ഡേഴ്സണും രണ്ട് ഗോളുകള്‍ വീതം നേടി. വിജയത്തോടെ 27 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി ലിവര്‍പൂളും കിരീട പോരാട്ടത്തില്‍ സാധ്യത നിലനിര്‍ത്തി.
ലിവര്‍പൂളിന്റെ സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ നടന്ന ഏറെ ആവേശത്തിലേക്കുയര്ന്ന പോരാട്ടത്തില്‍ മൂന്നാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ മുന്നിലെത്തി. സ്വന്തം പകുതിയില്‍ നിന്ന് സ്റ്റെര്‍ലിംഗ് നീട്ടി നല്കിയ പന്തുമായി കുതിച്ച ഡാനിയേല്‍ സ്റ്ററിഡ്ജ് അഡ്വാന്‍സ് ചെയ്ത് ബോക്സിന് പുറത്തേക്ക് കയറിയ സ്വാന്‍സീ ഗോളിയെയും മറികടന്നശേഷം പന്ത് വലയിലെത്തിച്ചു.
അഞ്ചാം മിനിറ്റില്‍ ലൂയി സുവാരസിന്റെ പാസില്‍ നിന്ന് സ്റ്റെര്‍ലിംഗ് ബോക്സിന് പുറത്തുനിന്ന് ഉതിര്‍ത്ത ഷോട്ട് സ്വാന്‍സീ ഗോളി രക്ഷപ്പെടുത്തി. എട്ടാം മിനിറ്റില്‍ സ്വാന്‍സീയുടെ വില്‍ഫ്രഡ് ബോണി ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് ക്രോസ് ബാറിനെ ഉരുമ്മി പുറത്തേക്ക് പാഞ്ഞു. 20-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തി. ഡാനിയേല്‍ സ്റ്ററിഡ്ജ് നല്കിയ പാസ് സ്വീകരിച്ച് ഹെന്ഡേഴ്സണ് വലതുകാലുകൊണ്ട് പായിച്ച ഷോട്ടാണ് മുഴുനീളെ പറന്ന ഗോളിയെയും മറികടന്ന് വലയിലേക്ക് വളഞ്ഞിറങ്ങിയത്. 23-ാം മിനിറ്റില്‍ സ്വാന്‍സീ ഒരുഗോള്‍ മടക്കി. നാഥാന് ഡയറുടെ പാസില്‍ നിന്ന് ഷെല്‍വിയാണ് ബോക്സിന് പുറത്തുനിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോള്‍ നേടിയത്.
27-ാം മിനിറ്റില്‍ സ്വാന്‍സി സമനില പിടിച്ചു. ജോനാഥന് ഗുസ്മാന് നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ വില്‍ഫ്രഡ് ബോണിയാണ് ലിവര്‍പൂള്‍ വല കുലുക്കിയത്. 36-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മൂന്നാം ഗോള്‍ നേടി. ലൂയി സുവാരസ് നല്കിയ ക്രോസ് ബോക്സിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഡാനിയേല്‍ സ്റ്ററിഡ്ജ് ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 47-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സ്വാന്‍സീ സിറ്റി സമനില പിടിച്ചു. വില്‍ഫ്രഡ് ബോണിയെ സ്കെര്‍ട്ടല്‍ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് അനുവദിച്ചത്. ബോണിയെടുത്ത കിക്ക് ലക്ഷ്യം തെറ്റാതെ വലയില്‍ പതിച്ചു.
74-ാം മിനിറ്റില്‍ ലിവര്‍പൂള്‍ വിജയഗോള്‍ നേടി. ആദ്യം ലൂയി സുവാരസ് തൊടുത്ത വലംകാലന്‍ ഷോട്ട് സ്വാന്സീതാരം തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പന്ത് ഹെന്ഡേഴ്സണ് വലയിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ ഇത് സ്വാന്‍സീ ഗോളി തട്ടിത്തെറിപ്പിച്ചു. വീണ്ടും റീബൗണ്ട് വന്ന പന്ത് ഹെന്ഡേഴ്സണ് ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു.
മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുെണെറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി. ഇഞ്ച്വറി സമയത്ത് റെമെയാണ് ഗോള്‍നേടിയത്. ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ടോട്ടനത്തെ 1-0ന് നോര്‍വിച്ച് അട്ടിമറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: