തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ സുവ ഒഴിവാക്കി വിചാരണ നടത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി. കേരളത്തിന്റെ പ്രതിഷേധം തല്ക്കാലം കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകില്ല.
എന്നാല്‍ സുവ ഒഴിവാക്കിയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തീരദേശ മേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവും സര്്ക്കാറിനുണ്ട്. കേരളത്തിന്റെ ആവശ്യം അംഗീകരിക്കുമെന്ന് കേന്ദ്ര മന്ത്രി എ.കെ.ആന്റണി ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് സുവ ഒഴിവാക്കി കൊണ്ടുള്ള സത്യവാങ്മൂലം കേന്ദ്രം സമര്‍പ്പിച്ചത്. ഇറ്റലിയുടെയും യൂറോപ്യന്‍ യൂണിയന്റെയും ശക്തമായ നിലപാടിനു മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്കുമ്പോള് കേരളം എതിര്‍ത്തിരുന്നു. ഇത് സുപ്രീം കോടതി പരിഗണിച്ചതുമില്ല. സുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കെപിസിസി -സര്‍ക്കാര്‍ ഏകോപന സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. സത്യവാങ്മൂലം വന്നാല്‍ സുപ്രീം കോടതിയില്‍ എതിര്‍പ്പറിയിക്കാന്‍ മാത്രമായിരുന്നു നിര്‍ദേശം നല്‍കിയത്.
സുവ ഒഴിവാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ, ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ നീക്കങ്ങള്‍ ആരംഭിച്ചപ്പോഴൊന്നും കേരളം ഇടപെട്ടിരുന്നില്ല. കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു നേതാക്കളും വിശ്വസിച്ചിരുന്നത്. കേസില്‍ ശക്തമായ നിയമ പോരാട്ടം നടത്താനായിരുന്നു കേരളത്തിന്റെ തീരുമാനം. ഇതിനു കേന്ദ്ര പിന്തുണയും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇറ്റലിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാരിനോട് കേരളത്തിന്റെ ആവശ്യം അറിയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും എ.കെ.ആന്റണി അടക്കമുള്ള കേന്ദ്ര മന്ത്രിമാരും ശ്രമിച്ചില്ല.
നേരത്തെയും സുവ നിയമം ചുമത്തുന്നതിനോട് കേന്ദ്ര സര്‍ക്കാര്‍ യോജിച്ചിരുന്നില്ല. സുവ ചുമത്തണമെന്നാവശ്യപ്പെട്ട് 2012 മാര്‍ച്ച് 26ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് കേരള പോലീസ് അപേക്ഷ നല്‍കിയിരുന്നു. മെയ് 18ന് സമര്‍പ്പിച്ച കുറ്റപത്രത്തിലും സുവ ചുമത്തിയിരുന്നു. സുവ ചുമത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവിറക്കണമെന്നാണ് വ്യവസ്ഥ. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേരളം സമീപിച്ചിരുന്നു. ഇക്കാര്യം 2012 മെയ് 29ന് കേരള ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ അവഗണിച്ച് എന്‍ഐഎ അന്വേഷണത്തിനുള്ള ഉത്തരവാണിറക്കിയത്. ഇതിനിടയില്‍ കേരള പോലീസ് സുവ ചുമത്തേണ്ടതില്ലെന്ന് കൊല്ലം കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: