ന്യൂദല്‍ഹി: ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവന് നിലനിര്‍ത്തുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനു കൈമാറി. കോമണ്‍കോസ് എന്ന സംഘടന നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി.
ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവന് നിലനിര്‍ത്തുന്നവര്‍ക്ക് ദയാവധം അനുവദിക്കണമെന്നും ദയാവധം അനുവദിക്കുന്നതിന് വിശദമായ മാര്‍ഗരേഖ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടാണ് കോമണ്‍കോസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ബഞ്ചാണ് കൂടുതല്‍ വിശദമായ പരിഗണനക്കായി കേസ് ഭരണഘടനാ ബഞ്ചിന് കൈമാറിയത്. ജീവിക്കാനുള്ള അവകാശം ഭരണഘടനാ പരമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ഭരണഘടനാ ബഞ്ചാണ് തീരുമാനമെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. ദയാവധം നിയമ വിധേയമാക്കണമെങ്കില്‍ സാമൂഹികവും വൈദ്യശാസ്ത്രപരവും നിയമപരവും ഭരണഘടനാ പരവുമായ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ബഞ്ച് വ്യക്തമാക്കി.
1996ല്‍ ഭരണഘടനാബഞ്ച് ജീവിക്കാനുള്ള അവകാശം സംബന്ധിച്ചും മാന്യമായി മരിക്കാനുള്ള അവകാശം സംബന്ധിച്ചും ഒരു വിധി പുറത്തിറക്കിയിരുന്നു. അതിനാല്‍ മൂന്നംഗ ബഞ്ചിന് ഈ കേസില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ബഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഭരണഘടനാ ബഞ്ചായിരിക്കും തീരുമാനം കൈക്കൊള്ളുക. അതേസമയം ജീവിക്കാനുള്ള അവകാശം നിലനില്‍ക്കെ ദയാവധം അനുവദിക്കാനാവില്ലെന്ന് കാട്ടി കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തു.
ദയാവധം ആത്മഹത്യക്ക് തുല്യമാണ്. ജീവിക്കാനുള്ള അവകാശം മാത്രമേ ഭരണഘടന നല്കുന്നുള്ളുവെന്നും ദയാവധം ഇതിന് വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: