ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹതയേറുന്നു. സുനന്ദയുടെ വലതു കൈത്തണ്ടയില്‍ എന്തോ കുത്തിവെച്ചതിന്റെ പാടുണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സുനന്ദയുടെ ശരീരത്തിലെ പത്താം നമ്പര്‍ മുറിവൊഴികെ മേറ്റെല്ലാ മുറിവുകളും ബലപ്രയോഗത്തിലൂടെ ഉണ്ടായിട്ടുള്ളതാണ്. ഇവ മരണകാരണമല്ല. എന്നാല്‍ പത്താം നമ്പര്‍ മുറിവ് എന്തോ കുത്തിവെച്ചതിന്റെ ‘ഇഞ്ചക്ഷന് മാര്‍ക്ക്’ ആണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകളാണുണ്ടായിരുന്നത്. മരണത്തിന് 12 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണ് പന്ത്രണ്ടാം നമ്പര്‍ മുറിവ്. പല്ലുകൊണ്ടുള്ള കടിയേറ്റ് ഉണ്ടായതാണിത്. ഇഞ്ചക്ഷന് മൂലമുണ്ടായ പത്താമത്തെ മുറിവാണ് ദുരൂഹത സൃഷ്ടിച്ചിട്ടുള്ളത്.
പോസ്റ്റുമോര്‍ട്ടത്തിനായി സുനന്ദയുടെ ശരീരം കീറിമുറിക്കുമ്പോള്‍ നേരിയ ദുര്‍ഗന്ധമുള്ള ഒരുതരം വാതകം പുറത്തേക്ക് വമിച്ചിരുന്നതായി ഡോ. സുധീര്‍ ഗുപ്ത ഒപ്പിട്ട് നല്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പത്താം നമ്പര്‍ മുറിവിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദാംശങ്ങളില്ല.
ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ നിന്നേ ഇഞ്ചക്ഷന്റെ സ്വഭാവമെന്തെന്ന് വെളിപ്പെടൂ എന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് അടുത്ത മാസമേ പുറത്തുവരൂ. റിപ്പോര്‍ട്ട് എത്രയും വേഗം ലഭ്യമാക്കാന്‍ ദല്‍ഹി പോലീസ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന് എഴുതിയിട്ടുണ്ട്.
ഉല്‍കണ്ഠ കുറയ്ക്കാനുള്ള മരുന്നിന്റെ അമിതോപയോഗമാണ് സുനന്ദയുടെ മരണകാരണമെന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇതാണ് മരണകാരണമെന്നതിന് സാഹചര്യത്തെളിവ് മാത്രമേ ഉള്ളൂവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
സുനന്ദയുടെ മരണം റഷ്യന്‍ വിഷം ഉള്ളില്‍ ചെന്നാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ ആരോപണം ബലപ്പെടുത്തുന്നതാണ് സുനന്ദയുടെ വലതു കൈത്തണ്ടയില്‍ ഇഞ്ചക്ഷന്റെ മുറിവുണ്ടായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ഈ വര്‍ഷം ജനുവരി 17 നാണ് ദല്‍ഹിയിലെ ലീലപാലസ് ഹോട്ടലില്‍ 52 കാരിയായ സുനന്ദയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: