കൊച്ചി: കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കെ.സി.ബി.സി ആഹ്വാനം ചെയ്തു.
കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നും മനുഷ്യരെ അവഗണിച്ച് ഭൂമിയെ സംരക്ഷിക്കുന്ന നയം തിരുത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിക്കും. കേന്ദ്രത്തില്‍ മതേതര സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടത്.
നിരീശ്വരവാദികള്‍ക്ക് വോട്ടു നല്‍കരുതെന്നും കെ.സി.ബി.സി പറഞ്ഞു. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കി കൊണ്ടാണ് കേരള കത്തോലിക്ക മെത്രാന് സമിതി ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്.
പശ്ചിമഘട്ട മേഖലകളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് സമാധാനം ഉറപ്പു വരുത്തുക, മനുഷ്യരെ അവഗണിച്ച് ഭൂമി, സസ്യ,ജന്തുക്കള്‍ക്ക് പ്രധാന്യം നല്കുന്ന നയം തിരുത്തുക, കടലോരത്തും മലയോരത്തും അധിവസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ അടിയന്തരവിഷയമായി പരിഗണിച്ച് പരിഹരിക്കുക, തീരദേശ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുക, ഗോത്രവിഭാഗങ്ങള്‍ക്ക് ഭൂമി, ജലം, വനം എന്നിവയ്ക്ക് മേലുള്ള അവകാശം സംരക്ഷിക്കുക, കേന്ദ്രത്തില്‍ മതേതരത്വത്തിനും ന്യൂനപക്ഷങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നവരെ പിന്തുണയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇടയലേഖനത്തില്‍ പ്രധാനമായും ഉള്ളത്.
കെസിബിസിക്കു വേണ്ടി കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമ്മിസ് ബാവയാണ് ഇടയലേഖനം തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: