ന്യൂദല്‍ഹി: മുപ്പതുവയസ്സുകാരി യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മന്ത്രി ഹരാഖ് സിംഗ് രാവത്തിനെതിരെ ദല്‍ഹി പോലീസ് കേസെടുത്തു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ജോലിക്കു വേണ്ടി മന്ത്രിയുടെ വീട്ടിലെത്തിയ തന്നെ മന്ത്രി പീഡിപ്പിച്ചെന്നാണ് യുവതി നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച ഇവര്‍ സഫ്ദര്‍ജംഗ് എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ദല്‍ഹി പോലീസ് കേസെടുത്തിട്ടുള്ളത്.
മന്ത്രി തന്റെ സ്വാധീനമുപയോഗിച്ച് തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നതിനാലാണ് പരാതി നല്കാന് വൈകിയതെന്ന് യുവതി പറയുന്നു. എന്നാല്‍ തനിക്ക് യുവതിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് ആരോപണങ്ങളെ നിഷേധിച്ച് കൊണ്ട് മന്ത്രി പ്രതികരിച്ചു.
സര്‍ക്കാര്‍ മന്ത്രിക്കെതിരെ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മന്ത്രിയെ പിന്തുണക്കുന്നവര്‍ പറയുന്നു.
അതേസമയം ആരോപണ വിധേയനായ മന്ത്രി രാജിവെക്കണമെന്നും നിരപരാധിത്വം തെളിയിക്കുന്നതു വരെ അധികാര സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡില്‍ വിജയ് ബഹുഗുണ മന്ത്രിസഭയിലെ കൃഷിമന്ത്രിയാണ് റാവത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: