തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ കേസ് തീരുന്ന മുറക്ക് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആര്.ടി.സിക്ക് 100 കോടി അടിയന്തര സഹായം നല്‍കാനും യോഗം തീരുമാനിച്ചു. എന്നാല്‍ കെ.എസ്.ആര്.ടിസി.ക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യം വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ഉണ്ടാകൂ. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കണമെന്ന് കണ്ണൂര്‍ കളക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ആസ്തിയും ചെലവും സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ നേരത്തെ തന്നെ സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമ്പോള്‍ വരുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിനോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യതയാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തീരുമാനം മാറ്റിവെക്കുകയായിരുന്നു.
പരിയാരവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ടു കേസുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കുണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഒന്ന്. ഹഡ്കോയില്‍ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസാണ് രണ്ടാമത്തേത്.
ഇതു രണ്ടിലും തീര്‍പ്പാകുന്നതോടെ പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും. സമാന മാതൃകയില്‍ കൊച്ചി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: