മണ്ണ് പലേടത്തും രാസവസ്തു സംസര്‍ഗംകൊണ്ട് ദുഷിച്ചതും നദികള്‍ ജീവജലം പകരുന്ന കര്‍മത്തില്‍ നിസ്സഹായകളായി കൈമലര്‍ത്തി കാണിക്കുന്നതും യന്ത്രവാഹനങ്ങള്‍ ഐക്യമുന്നണി ചേര്‍ന്നു ഭരിച്ച് സ്വരൂപിക്കുന്ന അഴിമതികൊണ്ട് അന്തരീക്ഷം കട്ടിപിടിക്കുന്നതും മാത്രം ആലോചിച്ചാല്‍ മതി, യജ്ഞസംസ്കാരമുള്ള ഇന്ത്യക്കാര്‍ മറ്റൊന്നും ആഗ്രഹിക്കില്ല. യജ്ഞം നടത്തണമെന്നേ വിചാരിക്കൂ. പാലാഴി കടഞ്ഞ് വിഷം ഉരുത്തിരിഞ്ഞപ്പോള്‍ ഒരു യജ്ഞത്തിലൂടെ (വിഷഹരയജ്ഞം) പോംവഴി കണ്ടത് ശ്രീപരമേശ്വരന് ആയിരുന്നു. നിശ്ചയിച്ചാല്‍ ഉടന്‍ നടപ്പാക്കുന്ന ദേവന്, ഇന്ന് മാലിന്യനിക്ഷേപങ്ങള്‍ (ബാങ്കിലെ പണനിക്ഷേപം പോലെ എന്നുതോന്നും) പരിസംഭൂഷണവും പത്രപംക്തിയിലൂടെ വാചകഭൂഷണവും മാത്രം നടത്തുന്നത് കണ്ടു ശീലിക്കുന്ന നടുക്ക് ഇതാ ഒന്നാംതരം റോള്‍ മോഡല്‍. മാലിന്യം അതോടെ എടുത്തു വിഴുങ്ങുക. ആ ആത്മധൈര്യത്തില്നിന്ന് മാലിന്യം ദഹിച്ചില്ലാതാവുന്ന ശക്തി ജനിക്കുന്നു. ഈ സാഹസം ശിവനെ ഇ്വശ്വരന്മാരില്വെച്ച് പരമേശ്വരനാക്കി മാറ്റി.
അന്നൊക്കെ മനുഷ്യരിലും ഈശ്വരന്റെ കൊച്ചു തീപ്പൊരികള്‍ ഉണ്ടായിരുന്നു. കലിയുഗാരംഭത്തിലാണ് അതു കെട്ടുപോയത്. അയ്യായിരത്തി ഒരുനൂറ് കൊല്ലം മുമ്പ്. ഈശ്വരന് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി അനുഷ്ഠിച്ച ത്യാഗം വാസനാബലത്താല്‍ മനസ്സിലാക്കിയ അന്നത്തെ ജനങ്ങള്‍ തങ്ങളുടെ ആത്മസ്വരൂപന് ആപത്തു വരാതിരിക്കാന്‍ വേണ്ടി ഉപവാസം അനുഷ്ഠിച്ചു; ഉറക്കം ഉപേക്ഷിച്ചു; നമഃശിവായ മന്ത്രം ഉച്ചരിച്ച് നേരം വെളുപ്പിച്ചു. നേരം വെളുത്തതോടെ മാലിന്യം ഒരു നീല മാര്ബിള്കല്ലായി ശിവഗളത്തില് തങ്ങി- നീല അരിപാറയെ ആര്‍ക്കുപേടി!
ആണ്ടുതോറും ആ മാലിന്യസംസ്കരണദിനം നമ്മള് ആഘോഷിക്കുന്നത് വിചിത്രം തന്നെ. ആഘോഷിക്കയല്ല, ലോകനന്മക്കായി ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ആണ് വേണ്ടത്. നൃത്തപരിപാടിയും ഗാനമേളയും കണ്ട് രാത്രി ഉറങ്ങിയില്ല എന്നു വരുത്തുന്നത്. ഭജന മൂത്ത് ഊരായ്മയായതുപോലാണ്. ഊരായ്മ എന്നുവെച്ചാല്‍ ഭരണം ഇന്നത്തെ ജനകീയഭരണം പോലെ. ആ ഭരണരീതി സമ്മതിച്ചു കൊടുത്തേ പറ്റൂ. അങ്ങനെയാണ് പണ്ടൊരു ശിവരാത്രി ഉപവാസത്തിന് ക്ഷേത്രത്തില്‍ പോയി കഥകളി കാണാന്‍ ഒരുമ്പെട്ടത്. കഥകളിയല്ലേ- ഭക്തിരസംസ്ഥായിയാണ്, കഥ ഏതായാലും ആദ്യ ഗുരുവായ ഗോവിന്ദന് ഉള്‍പ്പെടെ വ്യാസന്, പാണിനി, ഗര്‍ഗ നാരദ കണാഭന്മാരടങ്ങിയ മഹര്‍ഷി മണ്ഡലത്തെ വന്ദിച്ചുകൊണ്ടാണല്ലോ തുടക്കം. ഉറക്കം നിന്ന് പ്രാര്‍ഥിക്കുക എന്നത് തത്ത്വത്തില്‍ പാലിക്കപ്പെടുന്നു എന്നൊക്കെ സമാധാനം കണ്ടെത്തിക്കൊണ്ടായിരുന്നു ഞാന്‍ ആട്ടവിളക്കിനുമുന്നില്‍ കുത്തിയിരുന്നത്. എന്നാല്‍ ആട്ടം തുടങ്ങുന്നതിനുമുമ്പ് കലാരസികന്മാര് ഇടപാടുചെയ്ത ഗാനമേളയാണ് ഉണ്ടായത്. അതിനെ നിയന്ത്രിക്കാന്‍ ശിവനുപോലും കഴിഞ്ഞില്ല. മാത്രമല്ല “പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദം” എന്ന പാട്ടുപാടിയപ്പോള്‍ ചെന്നു വായ പൊത്താന്‍ ആരും തയ്യാറായില്ല. കാരണം പാട്ടുകേട്ട് രസിക്കുന്നതില്‍ ഒരുത്തന്‍പോലും മലയാളത്തിലുള്ള അര്ത്ഥത്തെപ്പറ്റി ആലോചിക്കാറേയില്ല.
ഏതുഭാഷയും അവര്‍ക്ക് ഒരുപോലെ. സംഗീതം ഭാഷയിലല്ല, സ്വരത്തിലാണ് എന്ന് അവര്‍ക്കൊക്കെ അറിയാമെങ്കിലും ഞാന്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ ക്ഷേത്രത്തില്‍ നിന്ന് ഉടനടി വീട്ടിലെത്തി തടി രക്ഷിക്കാനാണ് ഞാന്‍ മുതിര്‍ന്നത്. “പൂന്തുങ്കിലദിച്ചൊരു നേരം” എന്നും മറ്റും മടങ്ങിപ്പോരുംവഴി തകര്‍പ്പന്‍ സംഗീതം കേട്ടു. ഇങ്ങനെ ശിവരാത്രി ആചരിക്കുകയാണെങ്കില്‍ പാര്‍വതിദേവി എന്തുവിചാരിക്കുമോ ആവോ! അവര്‍ കഴുത്തത്തു വിടാതെ മുറുകെ പിടിച്ചതുകൊണ്ടായിരുന്നു. പക്ഷേ വിഷബാധയില്‍നിന്ന് ശിവന് രക്ഷപ്പെട്ടതുതന്നെ. ഇവിടെയിതാ ഗാനമേളിയിലൂടെ മറ്റൊരു വിഷം തന്നെ നമ്മള് ശിവസ്വരൂപത്തിലേക്ക് ഒഴുക്കി വിടുന്നു.
വേണ്ടവണ്ണം പറഞ്ഞുകൊടുത്ത് വേണ്ടപോലെ ചെയ്യിക്കാന്‍ നമുക്കിന്ന് ആചാര്യന്മാരില്ല എന്നാണോ മനസ്സിലാക്കേണ്ടത്. തോന്ന്യവാസത്തിന്റെ മാലിന്യം ഇന്നു നമ്മുടെ ഭക്തിപ്രസ്ഥാനത്തെ ഗ്രസിച്ചുവെങ്കില്‍ അത് എടുത്തുവിഴുങ്ങി ലോകത്തെ രക്ഷിക്കാന്‍ ഒരു ശിവസേന ഉദയം ചെയ്യേണ്ട കാലം എത്തിക്കഴിഞ്ഞു. വ്രതശുദ്ധിയോടെ ശിവരാത്രി നൊയമ്പ് അനുഷ്ഠിക്കാന്‍ ഇടവരട്ടെ.
പി.നാരായണകുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: