ആലുവ: പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ആലുവ ശിവരാത്രി മണപ്പുറത്തേക്ക് ആയിരങ്ങള്‍ ഇന്നെത്തും. ബലിതര്‍പ്പണത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്നൂറ് ബലിത്തറകളിലായിമൂവായിരം പേര്‍ക്ക് ഒരേസമയം തര്‍പ്പണം നടത്താവുന്ന ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
തന്ത്രി ചേന്നാസ് പരമേശ്വരന് നമ്പൂതിരിയുടെയും മേല്‍ശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് മഹാദേവക്ഷേത്രത്തിലെ പൂജകള്‍ നടക്കുക. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്ക് പ്രസാദം നല്കാന് നൂറില്‍പ്പരം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വന്‍ജനത്തിരക്ക് കണക്കിലെടുത്ത് മണപ്പുറത്തെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി. റൂറല്‍ എസ്പി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ പത്ത് സിഐമാരും രണ്ടായിരത്തില്‍പ്പരം പോലീസുകാരെയുമാണ് വിന്യസിച്ചിട്ടുള്ളത്. ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ബി. ഗോവിന്ദന് നായര്‍, മെമ്പര്‍മാരായ പി.കെ. കുമാരന്, സുഭാഷ് വാസു, ദേവസ്വം കമ്മീഷണര്‍ വേണുഗോപാല്‍, വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ അനില്‍കുമാര്‍, ചീഫ് എഞ്ചിനീയര്‍ ജോളി ഉല്ലാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. രാജേന്ദ്രന് എന്നിവര്‍ നേതൃത്വം നല്‍കും.
ഇതോടനുബന്ധിച്ച് മണപ്പുറത്തെ അയ്യപ്പസേവാസംഘം ഭജനമഠത്തില്‍ അഖണ്ഡനാമജപവും അന്നദാനവും നടത്തും. ശിവരാത്രി ആഘോഷപരിപാടികളുടെ ഭാഗമായി മൂന്നാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയും വിനോദപരിപാടികളും നഗരസഭയുടെ ആഭിമുഖ്യത്തില്‍ മണപ്പുറത്ത് സംഘടിപ്പിച്ചിട്ടുണ്ട്. താലൂക്കാശുപത്രിയുടെയും സ്വകാര്യ ആശുപത്രികളുടെ വൈദ്യസഹായ യൂണിറ്റിന്റെ സേവനവും മണപ്പുറത്ത് ലഭ്യമാക്കിയിട്ടുണ്ട്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കു ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ സേവനപ്രവര്ത്തനരംഗത്ത് സജ്ജമാണ്. ആലുവ അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: