തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വനം പരിസ്ഥിതി കേന്ദ്ര മന്ത്രി വീരപ്പ മൊയ്ലി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതാണ് ഇക്കാര്യം. ഇരുവരും തമ്മില്‍ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തിന് നീതി നിഷേധിക്കരുതെന്ന് മുഖ്യമന്ത്രി വീരപ്പമൊയ്ലിയെ അറിയിച്ചു.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രാലയവുമായി കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് വീരപ്പമൊയ്ലിയുടെ ഉറപ്പ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിനു മുന്‍പായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം നേടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരായ ജനവികാരം സര്‍ക്കാരിനും യു.ഡി.എഫിനും തലവേദനയായിരുന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കാത്തവരെ ലോകസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിക്കണമെന്ന് കാണിച്ച് കെ.സി.ബി.സി ഇടയലേഖനം പുറത്തിറക്കിയിരുന്നു. ഞായറാഴ്ച്ച കെ.സി.ബി.സിക്ക് കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് അടക്കമുള്ള യു.ഡി.എഫ് ഘടകകക്ഷികളും കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കെ.എം.മാണി അടക്കമുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം അംഗങ്ങള്‍ക്ക് രാജിവെക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: