വാഷിങ്ണ്‍: ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ 63 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് യു.എസ് സര്‍വ്വേ ഫലം. അഞ്ചില്‍ മൂന്നിലധികം പേര് ബിജെപിക്കൊപ്പം നില്ക്കുമ്പോള് അഞ്ചിലൊന്നില്‍ താഴെ ആളുകള്‍ മാത്രമേ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുള്ളുവെന്നും സര്‍വ്വേ പറയുന്നു. അമേരിക്കയിലെ പ്യൂ റിസേര്ച്ചിന്റേതാണ് സര്‍വ്വേഫലങ്ങള്‍.
ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്ക് രാഹുല്‍ ഗാന്ധിയേക്കാള്‍ സ്വീകാര്യന്‍ ബിജെപിയുടെ നരേന്ദ്രമോദിയാണെന്നും സര്‍വേ ഫലം പറയുന്നു. 63 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമ്പോള്‍ 19 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന്. എന്നാല്‍ ഓരോ പാര്‍ട്ടിക്കും എത്ര സീറ്റുകള്‍ എന്നത് വ്യക്തമാക്കിയിട്ടില്ല. ബിജെപി മന്ത്രിസഭ അധികാരത്തിലെത്തും. എന്നാല്‍ 12 ശതമാനം ആളുകളും കോണ്‍ഗ്രസ്-ബിജെപി ഇതര പാര്‍ട്ടികളെയാണ് പിന്തുണയ്ക്കുന്നത്.
വടക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്കൊപ്പമാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാന, പഞ്ചാബ്, ദല്‍ഹി എന്നിവിടങ്ങളില്‍ ബിജെപിക്ക് നല്ല പിന്തുണയുണ്ട്. 74 ശതമാനത്തോളം പേരും ഇവിടെ ബിജെപിക്കൊപ്പമാണ്. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഛത്തീസ്ഖഢ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് മറ്റുള്ളവയെ അപേക്ഷിച്ച് പിന്തുണ കുറവാണ്. 54 ശതമാനം പേര് മാത്രമേ ഇവിടെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുള്ളു.
കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നത് ഒഡീഷ, ബീഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖഢ് എന്നിവിടങ്ങളിലാണ്. ഭാവിയില്‍ ജോലി സാധ്യതകള്‍ നല്കുന്നതില് കോണ്‍ഗ്രസിനേക്കാള്‍ ബിജെപിയാകും മുന്‍പന്തിയില്‍ എന്ന് 58 ശതമാനം പേരും വിശ്വസിക്കുന്നു. അഴിമതി നിര്‍മ്മാര്‍ജ്ജനം, മികച്ച ഭരണം എന്നിവയില്‍ ബിജെപിയെ തന്നെയാണ് പകുതിയിലധികം പേരും തിരഞ്ഞെടുക്കുന്നത്. സമീപകാല സംഭവവികാസങ്ങളില്‍ ഇന്ത്യയിലെ 70 ശതമാനം പേരും അസംതൃപ്തരാണ്. 29ശതമാനം പേര് മാത്രമാണ് സംതൃപ്തരെന്നും സര്‍വ്വേ ഫലം പറയുന്നു.
2013 ഡിസംബര്‍ ഏഴിനും 2014 ജനവരി 12നുമിടയില്‍ 2464 ആളുകളെ മുഖാമുഖം കാണുക ഉള്‍പ്പെടെയുള്ള വഴികളായിരുന്നു സര്‍വ്വേക്കായി തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: