ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളെ മോചിപ്പിക്കരുതെന്ന് തമിഴ്നാട് സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പ്രതികളായ നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ വിട്ടയക്കാനുള്ള തമിഴ്നാടിന്റെ നീക്കമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
മാര്‍ച്ച് ആറ് വരെയാണ് സ്റ്റേ. ആറാം തീയതി കേസില്‍ വിശദമായ വാദം കേള്‍ക്കും. പ്രതികളുടെ കാര്യത്തില്‍ തമിഴ്നാട് തിടുക്കം കാണുക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. രാജീവ്ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളേയും വിട്ടയക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യത്തെ എതിര്‍ത്തുള്ള കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി നിര്‍ദേശം. മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരെ വിട്ടയക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ കേസിലെ മറ്റ് പ്രതികള്‍ക്കും ബാധകമാണെന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സുപ്രീംകോടതിയുടെ ഇടപെടല്‍ തമിഴ്നാട് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കേസില്‍ വധശിക്ഷയില്‍ ഇളവ് കിട്ടിയ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു. എന്നാല്‍ ഇത് വധശിക്ഷയില്‍ ഇളവ് ലഭിച്ച ശാന്തന്, മുരുകന്, പേരറിവാളന് എന്നിവര്‍ക്ക് മാത്രമെ ബാധകമാകുകയുള്ളുവെന്നായിരുന്നു തമിഴ്നാടിന്റെ വാദം. തുടര്‍ന്ന് മറ്റു നാല് പ്രതികളായ നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ വിട്ടയക്കാനുള്ള നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നു. ഇതിനെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു.
കേസിലെ പ്രതികളായ മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ വധശിക്ഷ ഇളവ് ചെയ്യാനുള്ള സുപ്രീംകോടതി വിധിക്കെതിരെയും കേന്ദ്രം പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. സിബിഐ അന്വേഷണം നടത്തിയ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതിയില്ല. തിടുക്കത്തില്‍ പ്രതികളെ വിട്ടയക്കാനുള്ള ശ്രമമാണ് തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ഇതിന് നിയമസാധുത ഉണ്ടാകില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.
ദയാഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിലുണ്ടായ അസാധാരണമായ കാലതാമസം പരിഗണിച്ചാണ് പേരറിവാളന്, മുരുകന്, ശാന്തന് എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയത്. 23 വര്‍ഷം തടവ് അനുഭവിച്ച പ്രതികളെ നിയമ നടപടിക്രമങ്ങള്‍ പാലിച്ച് മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമെന്ന് കൂടി ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ഏഴ് പ്രതികളെയും മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: