മുംബൈ: ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പല്‍ അപകടത്തില്‍ രണ്ട് നാവികസേനാ ഉദ്യോഗസ്ഥര്‍ മരിച്ചതായി നാവികസേന സ്ഥിരീകരിച്ചു. ലഫ്.കമാന്‍ഡര്‍ കപീഷ് മുവാല്‍, ലഫ്.മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. മുങ്ങിക്കപ്പലിലെ അടച്ചിട്ട മുറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അടുത്ത കാലത്ത് നാവിക സേനയുടെ കപ്പലുകളില്‍ നടന്ന എല്ലാ അപകടങ്ങളെക്കുറിച്ചും റിയല്‍ അഡ്മിറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ നാവികസേന തീരുമാനിച്ചു. ഇന്ന് രാവിലെയാണ് ഐഎന്‍എസ് സിന്ധു രത്നയെ മുംബൈ തീരത്തെത്തിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കാണാതായ രണ്ട് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കപ്പലിലെ ഒരു ചേമ്പര്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതിനുള്ളിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
മുംബൈ തീരത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് നാവികസേനാ മേധാവി ഡി.കെ ജോഷി രാജിവച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ രാജികള്‍ നാവികസേനയില്‍ നിന്നും ഉണ്ടാകുമെന്ന സൂചനയാണുള്ളത്. നാവികസേന ഉപമേധാവി ശേഖര്‍ സിന്‍ഹ ഇന്ന് രാജി വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രധാനമന്ത്രി മന്മോഹന് സിംഗുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മുംബൈ അടക്കമുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ചുമതല വഹിക്കുന്ന ശേഖര്‍ സിന്‍ഹ കൂടി രാജിവയ്ക്കുകയാണെങ്കില്‍ ആ മേഖലയിലെ നാവികസേനയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് എ.കെ ആന്റണി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: