അകാരോകാരമകാങ്ങളില് ‘അമാത്ര’യായ ‘ഓം’ എന്ന് വിളിക്കപ്പെടുന്ന സാമാന്യവ്യവഹാരവുമുണ്ട്; അതാണ് ജാഗ്രത്സ്വപ്നസുഷുപ്ത്യവസ്ഥാത്രയത്തിലും ഉടനീളം കിടക്കുന്നതും ആവരണം ചെയ്തുനില്ക്കുന്നതുമായി പറയപ്പെടുന്നത്. അനുഭവിക്കുന്നവനും സ്മരിക്കുന്നവനും ഒരേ ആള് തന്നെയായിരിക്കണമെന്നതാണ് സ്മൃതിയുടെ നിയമം; അല്ലെങ്കില്‍ ‘സ്മരിക്കുക’ സാധ്യമല്ല. ഈ മൂന്ന് വ്യത്യസ്ത തലങ്ങളിലും ഉണ്ടാവുന്ന അനുഭവങ്ങളെ നമുക്ക് സ്മരിക്കാന്‍ കഴിയുന്നതുകൊണ്ട്, ആ മൂന്ന് തലങ്ങളിലും ഉണ്ടാവുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായി നില്ക്കുന്ന ഒരേ ഒരു സാമാന്യതത്വവും ഉണ്ടായിരിക്കണമെന്നത് അവശ്യം ആവശ്യമായിവരുന്നു. ജാഗ്രല്ലോകത്തില് സന്നിദാനം ചെയ്യുന്നതും, സ്വപ്നസഞ്ചാലകവും പ്രകാശവുമായിരിക്കുന്നതും, സുഷുപ്തിലോകത്തിന്റെ വിദൂരനിരീക്ഷണം ചെയ്യുന്നതും, ഈ മൂന്നു ലോകങ്ങളുടേയും ഉപാധികളാല്‍, അതേ സമയം, സംബന്ധമല്ലാത്തതുമായ ഒരു പൂര്‍ണസത്ത നമ്മില്‍ ഉണ്ടായിരിക്കുകതന്നെ വേണം. ഈ പൂര്ണസത്തയെയാണ് നാലാമത്തെ അവസ്ഥയായ ‘തുരീയം’ അഥവാ സത്യവുംഅചഞ്ചലവും ചിദാത്മകവുമായ തത്വം എന്നു വിളിക്കുന്നത്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: