മുങ്ങിക്കപ്പല്‍ അപകടം തുടര്‍ക്കഥയാകുമ്പോള്‍ അത് വിരല്‍ചൂണ്ടുന്നത് ഇന്ത്യന്‍ നേവിയുടെ അശ്രദ്ധയിലേക്കും പ്രതിരോധവകുപ്പിന്റെ അനാസ്ഥയിലേയ്ക്കും നിസ്സംഗതയിലേയ്ക്കുമല്ലേ? ഐഎന്‍എസ് സിന്ധു രക്ഷകിന്റെ അപകടം അതീവഗുരുതരമാണ്. നേവല്‍ യുദ്ധക്കപ്പലുകള്‍ നേരിടുന്ന പത്താമത്തെ അപകടമാണിത്. കഴിഞ്ഞ കൊല്ലം 18 നാവികരാണ്അപകടങ്ങളില് മരിച്ചതെങ്കില്‍ സിന്ധുരക്ഷകിന്റെ അപകടത്തില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നാവികസേനാ മേധാവി രാജി സമര്‍പ്പിക്കുകയും പ്രതിരോധമന്ത്രി ആന്റണി അത് സ്വീകരിക്കുകയും ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും കഴിവില്ലാത്ത പ്രതിരോധമന്ത്രിയാണ് ആന്റണി എന്ന് തെളിയിക്കുന്നതാണിത്. ഒരു സൈനികന് സഹസൈനികരെ വെടിവച്ചുകൊന്ന് സ്വയം ആത്മഹത്യ ചെയ്തിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി എടുക്കുന്ന സൈനികര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്റെ തെളിവാണ് ഈ കൊലപാതക-ആത്മഹത്യകള്‍. ആന്റണിയുടെ സര്‍വാധിപത്യത്തില്‍ കീഴില്‍ ചൈന അതിര്‍ത്തി പ്രദേശങ്ങള്‍ കയ്യേറുമ്പോഴും വിശുദ്ധനായ ആന്റണി മറുവശത്തേക്കാണ് നോക്കുന്നത്. റഷ്യന്‍ നിര്‍മിത മുങ്ങിക്കപ്പലുകളാണ് ഈ വിധം അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഏഴ് അപകടങ്ങളാണുണ്ടായത്. ആഗസ്റ്റ് 14 ന് ഐഎന്‍എസ് സിന്ധുരക്ഷക, ഡിസംബര്‍ നാലിന് ഐഎന്‍എസ് കൊങ്കണ്‍, ജനുവരി 17, ഡിസംബര്‍ 23 ന് ഐഎന്‍എസ് തല്‍വാര്‍, ജനുവരി 20നും ജനുവരി 30 നും അപകടങ്ങളുണ്ടായി.
ഈ അപകടങ്ങള്‍ക്കുശേഷം മൂന്ന് ക്യാപ്റ്റന്മാര്ക്ക് കമാന്‍ഡ് നഷ്ടപ്പെട്ടിരുന്നു. പത്ത് നേവല്‍ ഷിപ്പുകളാണ് അടുത്തിടെ അപകടങ്ങളില്‍ പ്പെട്ടിട്ടുള്ളത്. ഒരു ബ്ലൂ വാട്ടര്‍ നേവി കെട്ടിപ്പടുക്കുകയെന്ന ഇന്ത്യന്‍ നേവിയുടെ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കും എന്നാണ് ഈ അപകടങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ കൊല്ലം 18 നേവിക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇത് ഇന്ത്യന്‍ നേവിയുടെ ‘ഓപ്പറേഷണല്‍ ഫിറ്റ്നെസിന്’ ഏറ്റ കനത്ത തിരിച്ചടിയാണ്. ഈ അപകടമുണ്ടായത് ഇന്ത്യയുടെ ആദ്യത്തെ സ്വയം നിര്‍മിത വിമാനം ഇറങ്ങിയ ദിവസത്തിന്റെ പിറ്റേന്നാണ് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചൈനയ്ക്കും പാക്കിസ്ഥാനും ഇത് നല്‍കുന്നതും തെറ്റായ സന്ദേശങ്ങളാണ്. കണ്ട്രോളര് ആന്റ് ആഡിറ്റര്‍ ജനറലും പറയുന്നത് നേവിയുടെ ഓപ്പറേഷന്റെ ശക്തി വെറും 67 ശതമാനമാണെന്നാണ്. നേവിയുടെ നവീകരണം ഇനിയും തുടങ്ങിയിട്ടുപോലും ഇല്ല എന്നതും ശ്രദ്ധേയമാണ്. ആറുമാസത്തിനിടയില്‍ പത്ത് അപകടങ്ങളില്‍ 18 നാവികര്‍ മരിച്ചു എന്ന സത്യം ശുഭോദര്‍ക്കമല്ലല്ലോ. ഐഎന്‍എസ് കൊങ്കന്‍, സംഗ്രാം, തല്‍വാര്‍, സിന്ധുഘോഷ്, തര്‍ക്കാഷ്, വിപുല്‍, ബെട്വാല്‍, ഐരാവത്, മൈസൂര്‍ എന്നീ മുങ്ങിക്കപ്പലുകളാണ് അപകടത്തില്‍പ്പെട്ടത്. നേവിയുടെ ആണവോര്‍ജ സബ്മറൈന് ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനാണ് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നത്. ഓരോ രാജ്യത്തുനിന്നും വാങ്ങുന്ന മുങ്ങിക്കപ്പലുകള്‍ എന്തുകൊണ്ട് തുടരെ അപകടങ്ങളില്‍പ്പെടുന്നു എന്നത് അന്വേഷണവിധേയമാക്കേണ്ടതാണ്.
തങ്ങളുടെ പ്രതിരോധശക്തിയുടെ അന്‍പതുശതമാനം പോലും ഇല്ലാത്ത നേവിയാണിത് എന്ന് സിഎജി തന്നെ പറയുമ്പോള്‍ അത് ശ്രദ്ധിക്കപ്പെടേണ്ടതും തിരുത്തേണ്ടതും ആണെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെ അധികാരത്തില്‍ കയറിപ്പറ്റാം എന്നു മാത്രം ചിന്തിക്കുന്ന ഒരു സര്‍ക്കാരിന് ഇതൊന്നും വിഷയമല്ല. സ്വയം മുങ്ങിക്കപ്പല്‍ ഉണ്ടാക്കാനുള്ള നേവിയുടെ ശ്രമത്തിന് തടസ്സം നില്‍ക്കുന്നത് ഇവിടുത്തെ ബ്യൂറോക്രസിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇപ്പോള്‍ പ്രതിരോധ വകുപ്പ് മസ്ഗോണ്‍ ഡോക്ക്യാര്‍ഡില്‍ മൂന്ന് മുങ്ങിക്കപ്പല്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നത് കിട്ടിയ ഓര്‍ഡറുകള്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഘട്ടത്തിലാണ്. നേവിയുടെ 83 ശതമാനം മുങ്ങിക്കപ്പലുകളും റിഫിറ്റ് ചെയ്യേണ്ടതുണ്ടെന്നും 100 ശതമാനം പുനര്‍നിര്‍മാണം നിശ്ചലമായിരിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. ഇന്ത്യന്‍ നേവി എപ്പോഴും പഠിക്കേണ്ട പാഠം പഠിക്കുന്നതില്‍ പിന്നോക്കമാണെന്നാണ് ഇത്രയധികം അപകടങ്ങള്‍ക്ക് ശേഷവും ഈവിധം നിസ്സംഗത പാലിക്കുന്നതും എല്ലാം സാധാരണ അപകടങ്ങളാക്കുന്നതും. ഇന്ത്യ പ്രതിരോധപരമായി പൂര്ണസജ്ജമായിരിക്കേണ്ടതാണ്. അതില്‍ നേവിക്ക് പ്രധാന റോളാണ് ഉള്ളത്. ഇപ്പോഴുള്ള 14 മുങ്ങിക്കപ്പലുകള്‍ 2014-15 ആകുമ്പോഴേക്കും ഒന്‍പത് ആയി ചുരുങ്ങാനും സാധ്യതയുണ്ട്. ചരിത്രത്തില്‍ ആദ്യമായി നാവികസേനാ മേധാവിയുടെ രാജി രണ്ടുകയ്യും നീട്ടി സ്വീകരിച്ച പ്രതിരോധവകുപ്പ് നേവി നേരിടുന്ന പ്രതിസന്ധി കൂടി തിരിച്ചറിയേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: