തൃശൂര്‍: മന്നത്തു പത്മനാഭന് ഇരുന്നിടത്ത് ഇപ്പോഴിരിക്കുന്നത് മന്ദബുദ്ധിയായ സുകുമാരന്‍ നായരാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാനായ മന്നത്ത് പത്മനാഭന് ഇരുന്ന കസേരയിലാണ്, അദ്ദേഹത്തിന്റെ മഹത്വം എന്തെന്ന് അറിയാത്ത സുകുമാരന്‍ നായര്‍ ഇരിക്കുന്നത്. വിവരമുണ്ടായിരുന്നെങ്കില്‍ നായര്‍ സമുദായത്തിന്റെ പോപ്പാണ് താനെന്ന് അദ്ദേഹം പറയുമായിരുന്നോ എന്നു വെള്ളാപ്പള്ളി ചോദിച്ചു. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ പോപ്പ് എവിടെ കിടക്കുന്നു വിവരമില്ലാത്ത സുകുമാരന്‍ നായര്‍ എവിടെ കിടക്കുന്നു. സുകുമാരന്‍ നായരെക്കുറിച്ചുപറയുമ്പോള് ഓര്‍മ്മവരുന്നത് കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന് ശുഭനോ അതോ ശുനകനോയെന്ന സിനിമാ ഗാനമാണ്. കനക സിംഹാസനത്തില്‍ കയറിയിരുന്ന് സുകുമാരന്‍ നായര്‍ വിവരക്കേട് പറയുകയാണ്.
വെള്ളാപ്പള്ളി നടേശന് മരിക്കുന്നതു വരെ എന്‍എസ്എസ്, എസ്എന്‍ഡിപി ഐക്യം ഉണ്ടാകില്ലെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. ആരാണ് ആദ്യം മരിക്കുന്നതെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയുക. സുകുമാരന്‍ നായരുടെ വാക്കുകളില്‍ തെളിയുന്നത് വെള്ളാപ്പള്ളി ആദ്യം മരിക്കുമെന്നാണ്. ഇതുപോലെ വിവരക്കേടുകളാണ് ഓരോ ദിവസവും അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുന്നത്.
കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് പെരുന്നയില്‍ പോകേണ്ട കാര്യമില്ലായിരുന്നു. സുധീരന് ഇഛാശക്തിയില്ലാത്തതുകൊണ്ടാണ് പെരുന്നയില്‍ പോയത്. സുധീരന് സംവരണത്തിന്റെ ബലത്തിലാണ് കെപിസിസി പ്രസിഡന്റ് പദവി കിട്ടിയത്. ചവിട്ടിത്താഴ്ത്തുന്നത് സുകുമാരന്‍ നായരുടെ ശീലമാണ്. സുകുമാരന്‍ നായര്‍ക്ക് വി.എം.സുധീരനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അത് തുറന്നു പറയണമായിരുന്നു. സുധീരന് പെരുന്നയില്‍ ഒരു അതിക്രമവും കാണിച്ചില്ല. മന്നം പ്രതിമയും ഗാന്ധിപ്രതിമയും രണ്ടാണ്. രണ്ടും ഉണ്ടാക്കിയിരക്കുന്നത് രണ്ട് ലോഹങ്ങള്‍ കൊണ്ടാണ്. അത് സുകുമാരന്‍ നായര്‍ക്ക് അറിയില്ല. അതാണ് തിരുനക്കരയിലെ ഗാന്ധിപ്രതിമയെക്കുറിച്ച് മോശമായി പറഞ്ഞത്. മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്നതുകൊണ്ടാണ് സുകുമാരന്‍ നായര്‍ ഇത്രയ്ക്ക് വലിയ ആളാകുന്നത്. അയാള്‍ എന്തെങ്കിലും പറഞ്ഞാല്‍ എല്ലാ മാധ്യമങ്ങളും കൂടി ആറ് കോളത്തില്‍ വാര്‍ത്ത കൊടുക്കും. മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കാതിരുന്നാല്‍ മതി അപ്പോള്‍ എല്ലാം അവസാനിച്ചുകൊള്ളുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള എന്‍എസ്എസിന്റെ സമ്മര്‍ദ്ദ തന്ത്രമാണ് ഇപ്പോഴത്തേതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: