കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന് രാജിക്കൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും കെ.എം ആര്‍എല്ലിന്റെയും നിലപാടുകളില്‍ പ്രതിഷേധിച്ചാണിത്.
ശ്രീധരന് രാജിവച്ചാലും ഡിഎംആര്‍സിയുടെ മേല്‍നോട്ട ചുമതല തുടര്‍ന്നേക്കും. തനിക്ക് തുടരാന്‍ താത്പര്യമില്ലെന്ന് ശ്രീധരന് ബന്ധപ്പെട്ടവരെ അറിയിച്ചതായാണ് വിവരം. ഡിഎംആര്‍സിയുടേയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും അനുമതിക്കായി കാത്തിരിക്കുകയാണ് അദ്ദേഹം. മെട്രോ നിര്‍മ്മാണം മുന്‍കൂട്ടി തീരുമാനിച്ച സമയത്ത് പൂര്‍ത്തിയാവില്ലെന്ന് വ്യക്തമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടല്ല ഉണ്ടാകുന്നതെന്നും പല പ്രാവശ്യം മുഖ്യമന്ത്രി അടക്കമുള്ളവരെ ഇക്കാര്യം അറിയിച്ചിട്ടും ഒരു മാറ്റവുമില്ലെന്നും ഈ നിലയില്‍ തുടരാന്‍ താത്പര്യമില്ലെന്നുമാണ് ശ്രീധരന്റെ നിലപാട്. മെട്രോക്കായി ആദ്യഘട്ടത്തില്‍ കോച്ചുകള്‍ വാങ്ങുന്നതിന് കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയുമായി ഡിഎംആര്‍സി കരാറിലെത്തിയിരുന്നു. ടെണ്ടറില്‍ പങ്കെടുത്ത ചൈനീസ് കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ ഗുണനിലവാരമില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കെഎംആര്‍എല്ലും ഈ കരാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുതിയ ടെണ്ടര്‍ ക്ഷണിച്ച് അതിന്റെ മറവില്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. 800 കോടിയുടേതാണ് കരാര്‍.
ഇതിനു പിന്നില്‍ വന്‍ അഴിമതി ഉള്ളതായും സംശയമുയര്‍ന്നിട്ടുണ്ട്. യൂറോപ്യന്‍ കമ്പനികളേക്കാള്‍ നിലവാരമുള്ളത് ഹ്യുണ്ടായിയുടെ കോച്ചുകള്ക്കാണെന്നാണ് ശ്രീധരന്റെ നിലപാട്. എന്നാല്‍ ശ്രീധരന്റെ അഭിപ്രായം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. മാത്രമല്ല തുടര്‍ന്നുള്ള പര്‍ച്ചേസുകളില്‍ ഡിഎംആര്‍സിയോ ശ്രീധരനോ ഇടപെടേണ്ടതില്ല എന്നും കെഎംആര്‍എല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണ മേല്‍നോട്ട ജോലികള്‍ മാത്രമാണ് ഡിഎംആര്‍സിയെ ഏല്‍പ്പിച്ചിട്ടുള്ളത് എന്നും മറ്റു കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്നുമാണ് കെഎംആര്‍എല്‍ നിലപാട്. ശ്രീധരനേയും ഡിഎംആര്‍സിയേയും ഒഴിവാക്കുക തന്നെയാണ് സംസ്ഥാന സര്‍ക്കാരും കെഎംആര്‍എല്ലും ലക്ഷ്യമാക്കുന്നത് എന്ന് വ്യക്തം. ഇപ്പോള്‍ നടക്കുന്ന നിസ്സഹകരണവും മറ്റും അതിന്റെ ഭാഗമാണെന്നാണ് സൂചന. ശ്രീധരനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെഎംആര്‍എല്‍ നേരത്തെയും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
മുന്‍ എംഡിയും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ ടോം ജോസാണ് അന്ന് ഇതിനായി കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് കത്തയച്ചത്. ഇത് വിവാദമായതിനെ തുടര്‍ന്ന് ടോം ജോസിനെ ഒഴിവാക്കി ഏലിയാസ് ജോര്‍ജിനെ കെഎംആര്‍എല്‍ തലപ്പത്ത് സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഏലിയാസ് ജോര്‍ജ് ശ്രീധരന് പിന്തുണ നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ താത്പര്യം പരിഗണിച്ച് പിന്നീട് മെല്ലെപ്പോക്ക് തുടരുകയായിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാമെന്നാണ് ധാരണ. എന്നാല്‍ ഇപ്പോഴത്തെ നിലക്ക് അഞ്ചു വര്‍ഷംകൊണ്ട് പോലും പണി പൂര്‍ത്തിയാകില്ല. പലയിടത്തും സ്ഥലമെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല.
സര്‍ക്കാരാണ് ഇതിനു മുന്‍കൈയെടുക്കേണ്ടത്. സ്ഥലം ഏറ്റെടുത്ത് നല്‍കാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്ന്് ഡിഎംആര്‍സി വ്യക്തമാക്കുന്നു. സ്ഥലമെടുപ്പ് മുതല്‍ പര്‍ച്ചേസിങ് വരെയുള്ള കാര്യങ്ങളില്‍ പതിവ് കമ്മീഷന് ഏര്‍പ്പാടുകളാണ് നടക്കുന്നത് എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ കൊച്ചി മെട്രോ പദ്ധതിയുടെ തലപ്പത്ത് തുടരുന്നത് തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്നും ശ്രീധരന് സ്വകാര്യ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നു. അതേസമയം ശ്രീധരനെ ഒഴിവാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാടാണെങ്കിലും തെരഞ്ഞടുപ്പ് കഴിയും വരെ വിവാദം ഉണ്ടാകരുതെന്ന താത്പര്യവും സര്‍ക്കാരിനുണ്ട്. ഇതിനായി രാജി നീട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.
ടി.എസ് നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: