ദുബായ്: വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഇടറിവീഴുന്നവരെന്ന പേരുദോഷം ഏറെക്കേട്ടവരാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇനിയവരുടെ യുവനിരയെ അങ്ങനെ പറയാനാവില്ല. പാക്കിസ്ഥാനെ ആറുവിക്കറ്റിന് തരിപ്പണമാക്കി ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടമുയര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ കന്നി ലോക കിരീടമാണിത്.
പാക് പടയെ വെറും 131 റണ്‍സിന് എറിഞ്ഞിട്ട ആഫ്രിക്കന്‍ സംഘം 42.1 ഓവറില്‍ നാലു വിക്കറ്റുകള്മാത്രം ബലി നല്കി ലക്ഷ്യം നേടുകയായിരുന്നു.
നാലു വിക്കറ്റുകള്‍ പിഴുത പേസര്‍ കോര്ബിന് ബോഷ് ഫൈനലിലെ താരം. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ജേതാക്കളുടെ നായകനും ഓപ്പണറുമായ എയ്ദന്‍ മര്‍ക്രാം തെരഞ്ഞെടുക്കപ്പെട്ടു. സ്കോര്‍: പാക്കിസ്ഥാന്-131 (44.3 ഓവര്‍). ദക്ഷിണാഫ്രിക്ക- 4ന് 134 (42.1).
ഏകപക്ഷീയമായിരുന്നു കലാശക്കളി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക് ടീമിന് ഒരിക്കല്‍പ്പോലും കഴിവിനൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരുടെ കൃത്യത പാക്കിസ്ഥാനെ റണ്‍ വരള്‍ച്ചയുടെ ദുരിത നിമിഷങ്ങളിലേക്കു തള്ളിയിട്ടു.
ബോഷിനൊപ്പം ജസ്റ്റിന് ദില്ലും (2) കാഗിസോ റബാഡെയും (1), നസിബിനി സിഗ്ബിലും (1) പാക് ബാറ്റ്സമാന്മാരെ വരിഞ്ഞുമുറുക്കി. യസീന്‍ വാലിയുടെ (2 വിക്കറ്റ്) സ്പിന്‍ മികവും പാക്കിസ്ഥാനെ പിന്നോട്ടടിച്ചു. ക്യാപ്റ്റന്‍ സമി അസ്ലം (16), ഇനാമുള്‍ ഹക്ക് (12), ഹസന് റാസ (15), സൗദ് ഷക്കീല്‍ (4), കമ്രാന്‍ ഗുലാം (0) തുടങ്ങിയവരെല്ലാം വന്നതുംപോയതുമൊക്കെ പെട്ടെന്നായിരുന്നു. ഒടുവില്‍ വാലറ്റത്തില്‍ സഫര്‍ ഗോഹറും (22) അമിത് ബട്ടും (37 നോട്ടൗട്ട്) നടത്തിയ ചെറുത്തു നില്‍പ്പ് അവരെ നൂറുകടത്തി.
കുഞ്ഞന്‍ സ്കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ക്ലൈഡ് ഫോര്‍ട്യൂന്‍ (1), ജാസെന്‍ സ്മിത്ത് (9) എന്നിവരെ വേഗം നഷ്ടപ്പെട്ടു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മര്‍ക്രാമും (66 നോട്ടൗട്ട്) ഗ്രെഗ് ഓള്‍ഡ്ഫീല്‍ഡും (40) സ്വരൂപിച്ച 71 റണ്‍സുകള്‍ ദക്ഷിണാഫ്രിക്കയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ഓള്‍ഡ്ഫീല്‍ഡും വാലിയും (1) മടങ്ങിയെങ്കിലും ബ്രാഡ്ലി (14 നോട്ടൗട്ട്) മര്‍ക്രാമിന് നല്ല കൂട്ടുകാരനായതോടെ ആഫ്രിക്കന്‍ സംഘം കന്നിക്കിരീടം കൈപ്പിടിയില്‍ ഒതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: