ലക്നൗ: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയുടെ വിജയ് ശംഖ്നാദ് റാലിക്ക് ഉത്തര്‍പ്രദേശ് ഒഴുകിയെത്തി. മോദിയുടെ എട്ടാമത്തെ ഉത്തര്‍പ്രദേശ് റാലിയാണെങ്കിലും സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ജനങ്ങള്‍ സാഗരമായത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിയും ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിന്റെയും റാലിയും ഇന്നലെത്തന്നെയാണ് നടന്നത്. കാവിക്കടലെന്നാണ് മോദിതന്നെ സമ്മേളനത്തെ വിശേഷിപ്പിച്ചത്.
ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷായും സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ലക്ഷ്മികാന്ത് ബാജ്പൈയുടെയും നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. ഏകദേശം അഞ്ചുലക്ഷം പേര് ശംഖ്നാദ് റാലിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അതില്‍ കൂടുതല്‍ പേര് പങ്കെടുത്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴചത്തെ റാലിയോടെ ബിജെപിയുടെ ആദ്യഘട്ട പ്രചാരണത്തിന് സമാപനം കുറിക്കുകയാണെന്ന് അമിത് ഷാ അറിയിച്ചു.
ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗും ബിജെപിയുടെ മറ്റ് പ്രമുഖ നേതാക്കളും റാലിയില്‍ പങ്കെടുത്തു. റാലിക്ക് പാര്‍ട്ടി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. 29 പ്രത്യേക ട്രെയിന്‍, 4,800 ബസ്സുകള്‍, 25,000 കാര്‍, ജീപ്പ്പ്, ടെമ്പോ, 60,000 മോട്ടോര്‍ ബൈക്കുകള്‍ തുടങ്ങിയ വാഹനങ്ങളിലായാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനെ കാണാന്‍ എത്തിയത്. മോദിയെ വരവേല്‍ക്കാന്‍ നഗരങ്ങള്‍ തോറും ബാനറുകളും കോടികളും പോസ്റ്ററുകളും ചുമരെഴുത്തുകളും ഒരുക്കിയിട്ടുണ്ടായിരുന്നു. ലക്നൗവിലെ രാമാബായി അംബേദ്്കര്‍ മൈതാനത്ത് ഉയര്‍ന്ന വേദിയില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അഞ്ച് തവണ എംപിയുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ചിത്രമാണ് പശ്ചാത്തലമായി ഒരുക്കിയിരുന്നത്.
റാലിയിലുടനീളം അതീവ സുരക്ഷ ഒരുക്കി പോലീസും നിലകൊണ്ടു. റാലി നടക്കുന്ന മൈതാനത്തേക്ക് ഒരോരുത്തരേയും പരിശോധിച്ചതിന് ശേഷമാണ് അകത്തേക്ക് കടത്തി വിട്ടിരുന്നത്. അതേ സമയം രാഹുലിന്റെയും അരവിന്ദ് കേജ്രിവാളിന്റെയും റാലിക്ക് പ്രതീക്ഷിച്ച ആളുകള്‍ എത്താഞ്ഞതില്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടെ ക്യാമ്പുകള്‍ ആശങ്കയിലാണ്. രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉറ്റുനോക്കുന്നതും അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതും ഇവിടെ തന്നെയാണ്. സംസ്ഥാനത്ത് 80 ലോക്സഭാ മണ്ഡലങ്ങളാണ് ആകെ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: