ന്യൂദല്‍ഹി: അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനായി സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ രാഹുല്‍ഗാന്ധി കൊണ്ടുവന്ന അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സ് രണ്ടാംവട്ടവും കേന്ദ്രമന്ത്രിസഭ തള്ളി. വെള്ളിയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് നിലപാടെടുത്തിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതിനായി മാത്രം ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കില്ലെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി മുതിര്‍ന്ന കേന്ദ്രമന്ത്രിസഭാംഗങ്ങളെ അറിയിച്ചതിനെ തുടര്‍ന്നാണ് രാഹുലിന്റെ ആവശ്യം രണ്ടാമതും നിരസിക്കപ്പെട്ടതെന്നാണ് സൂചന. ഇതോടെ അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ ഉപേക്ഷിച്ച് കേന്ദ്രമന്ത്രിസഭാ യോഗം പിരിഞ്ഞു. ജനപ്രാതിനിധ്യനിയമം സംബന്ധിച്ച കോടതി വിധിക്കെതിരായ കേന്ദ്രമന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് കീറിക്കളഞ്ഞ രാഹുലിന്റെ പഴയ പ്രവൃത്തിക്കുള്ള മധുരിക്കുന്ന പ്രതികാരമായും രാഷ്ട്രീയ നിരീക്ഷകര്‍ കേന്ദ്രമന്ത്രിസഭാ നടപടിയെ കാണുന്നുണ്ട്.
അഴിമതി വിരുദ്ധ പ്രതിച്ഛായക്കുവേണ്ടി ആറോളം വരുന്ന അഴിമതിവിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കണമെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്റെ നിലപാട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായുള്ള ഭിന്നത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. നിയമവശങ്ങളും രാഷ്ട്രപതിയുടെ എതിര്‍പ്പും ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു തടസ്സമായി ചില കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ വെള്ളിയാഴ്ച ഉന്നയിച്ചതോടെ ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള തീരുമാനം മാറ്റിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കണമെന്ന വാശിയില്‍ രാഹുല്‍ഗാന്ധി തുടര്‍ന്നതോടെയാണ് ഇന്നലെ വീണ്ടും കേന്ദ്രമന്ത്രിസഭായോഗം നടത്തേണ്ടിവന്നത്. അടിയന്തിര പ്രാധാന്യമില്ലാത്ത ബില്ലുകള്‍ ഓര്‍ഡിനന്‍സായി വന്നാല്‍ ഒപ്പിടാതെ തിരിച്ചയക്കുമെന്ന നിലപാട് രാഷ്ട്രപതി ആവര്‍ത്തിച്ച വിവരം കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചതോടെ അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കു വേണ്ടിയുള്ള രാഹുല്‍ഗാന്ധിയുടെ ആവശ്യം രണ്ടാമതും കേന്ദ്രമന്ത്രിസഭായോഗം തള്ളിക്കളഞ്ഞു. എന്നാല്‍ ജാട്ട് സംവരണ ബില്ല് ഓര്‍ഡിനന്‍സായി മന്ത്രിസഭ പാസാക്കിയിട്ടുണ്ട്. തെലങ്കാന ബില്ലില്‍ ഭേദഗതിവരുത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: