കോഴിക്കോട്: പശ്ചിമഘട്ട ജനസംരക്ഷണ സമിതി നടത്തുന്ന സമരത്തെ അവഗണിക്കുന്നത് തുടര്‍ന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സമ്മര്‍ദ്ദ തന്ത്രവുമായി പശ്ചിമഘട്ടജനസംരക്ഷണ സമിതി. അഞ്ച് ദിവസമായി കലക്ട്രേറ്റില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തെ മന്ത്രിമാരടക്കമുള്ള നേതാക്കള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് സമിതി കോ ഓര്‍ഡിനേറ്ററും താമരശ്ശേരി രൂപതാ ചാന്‍സലറുമായ ഫാ. അബ്രഹാം കാവില്‍പുരയിടത്തില്‍ പറഞ്ഞു. കൊടിവെച്ച കാറില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സമരവേദിക്ക് മുന്നിലൂടെ പറന്നുപോയിട്ടും തിരിഞ്ഞുനോക്കിയില്ല. തങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് നിന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
ജനകീയ സമരത്തെ അവഗണിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. വോട്ടുചോദിക്കാന്‍ വേണ്ടി മാത്രമാണ് പലരും മലയോര കര്‍ഷകരെ സമീപിക്കുന്നത്. പതിവു പോലെ അവര്‍ വോട്ടു ചെയ്യുമെന്ന ധാരണ ആര്‍ക്കും വേണ്ട. ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നവംബര്‍ 13ന് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണം. മലയോര ജനതയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പുനര്‍വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് വേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് ഇതുണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്കു സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പശ്ചിമഘട്ട ജനസംരക്ഷണ സമിതി കൈക്കൊള്ളുമെന്നും ഫാ. ഏബ്രഹാം പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രതികൂലമായി ബാധിക്കുന്ന 25 ലക്ഷം ജനങ്ങളില്‍ ഒരാള്‍ക്കെങ്കിലും പോറലേറ്റാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ:വര്‍ഗീസ് ചക്കാലക്കല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോഴിക്കോട് ജില്ലയില്‍ പരിസ്ഥിതിലോല പരിധിയില്‍പ്പെട്ട വില്ലേജുകളെ പ്രതിനിധീകരിച്ച് ഫാ. അജി പുതിയാപറമ്പില്‍ (താമരശേരി രൂപതാംഗം), സി.എന്‍ പുരുഷോത്തമന് (തിരുവമ്പാടി), ജോയി കണ്ണഞ്ചിറ (കാവിലുംപാറ), ബിജു കണ്ണന്തറ (കട്ടിപ്പാറ), ഒ.ഡി. തോമസ് (കൂരാച്ചുണ്ട്) എന്നിവരാണ് കോഴിക്കോട് കളക്ടറേറ്റിനു മുന്നില്‍ നിരാഹാരമനുഷ്ഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: