ന്യൂദല്‍ഹി: സബ്ഡിസി ഇല്ലാതെ ലഭിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 53.50 രൂപയുടെ കുറവ്. രാജ്യാന്തരവിപണി വിലയില്‍ വന്‍ ഇടിവ് വന്നതോടെയാണ് വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ നിര്‍ബന്ധിതമായത്. അതിനിടെ വിമാന ഇന്ധനവിലയില്‍ ഒരു ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തിയത് വിമാന യാത്രാനിരക്കു വര്‍ദ്ധനവിന് കാരണമായേക്കും.
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണവിലയില്‍ മൂന്നു ശതമാനത്തിന്റെ കുറവുണ്ടായതോടെയാണ് പാചകവാതക വില കുറയ്ക്കാന്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. സബ്സിഡിയോടെ ലഭിക്കുന്ന പന്ത്രണ്ട് സിലിണ്ടറുകള്‍ക്ക് ശേഷം ലഭിക്കുന്ന 14.2 കിലോയുടെ സിലിണ്ടറുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. 1134 രൂപയില്‍ നിന്നും 1080 രൂപയായി വില കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയില്‍ സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില 107 രൂപ കുറച്ചിരുന്നു. സബ്സിഡി സിലിണ്ടറുകളുടെ വില 414 രൂപയില്‍ത്തന്നെ തുടരുകയാണ്. ഇതില്‍ കുറവു വരുത്തിയാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് വിലകുറച്ചതിന്റെ പ്രയോജനം ലഭിക്കൂ.
ഒരു പാചകവാതക സിലിണ്ടറിലുള്ള നഷ്ടത്തിനു വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പറയുന്നത്. ജനുവരിയില്‍ ഒരു സിലിണ്ടറിന് 762.50 രൂപ നഷ്ടത്തിലായിരുന്നു പൊതുജനങ്ങള്‍ക്ക് നല്കിയതെങ്കില് ഫെബ്രുവരിയില്‍ അത് 656 രൂപയായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ 605.50 രൂപ നഷ്ടമാണ് ഒരു സിലിണ്ടറില്‍ എണ്ണക്കമ്പനികള്ക്കുള്ളതെന്നാണ് വാദം.
എന്നാല്‍ വിമാന ഇന്ധനവില വര്‍ദ്ധിപ്പിച്ചത് യാത്രാനിരക്കുകളിലെ വര്‍ദ്ധനയ്ക്ക് കാരണമാകുമെന്നാണ് സൂചന. ജെറ്റ് ഇന്ധനവില ഒരു ശതമാനം വര്‍ദ്ധിച്ച് കിലോലിറ്ററിന് 77,322 രൂപയിലെത്തി. വിമാനയാത്രയുടെ 40 ശതമാനവും ഇന്ധനച്ചാര്ജ്ജായതിനാല്ത്തന്നെ വിലവര്‍ദ്ധനവ് യാത്രാനിരക്കിനെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: